ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസ് : കേരളത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകും
ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസ് : കേരളത്തിനുവേണ്ടി മുതിര്‍ന്ന  അഭിഭാഷകന്‍ ഹാജരാകും
Tuesday, April 15, 2014 12:11 AM IST
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രം കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ. വിശ്വനാഥനെ ഹാജരാക്കും. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ ഇന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു പ്രതീക്ഷിക്കുന്ന വേളയിലാണു മുതിര്‍ന്ന അഭിഭാഷകനെ നിയമിക്കുന്നത്. ഒരു മാസത്തിലേറെ തലസ്ഥാനത്തു താമസിച്ചാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയാറാക്കിയത്.

നേരത്തേ നല്‍കിയ കണക്കില്‍പ്പെടാത്ത കോടിക്കണക്കിനു രൂപയുടെ സ്വര്‍ണശേഖരം ഉള്‍പ്പെടെയുള്ളതിന്റെ ഫോട്ടോകള്‍ അമിക്കസ് ക്യൂറി എടുത്തിട്ടുണ്ട്. ഇവയെല്ലാം സീല്‍വച്ച് കോടതിയില്‍ സമര്‍പ്പിക്കും.

ക്ഷേത്രസുരക്ഷ, പത്മതീര്‍ഥക്കുളത്തിന്റെ നവീകരണം, ക്ഷേത്രം വക സ്വത്തുകളുടെ കൈയേറ്റം തുടങ്ങിയ കാര്യങ്ങളുടെ ഫോട്ടോയും ദൃശ്യങ്ങളും അടങ്ങുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.


ക്ഷേത്രത്തിന്റെ കോടിക്കണക്കിനു രൂപ വിലപിടിപ്പുള്ള ഭൂമി വിവിധ സംഘടനകള്‍ കൈയേറിയതിന്റെ രേഖകള്‍ റിപ്പോര്‍ട്ടിലുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിലവില്‍ ഒരു ട്രസ്റിന്റെ കീഴിലാണ്; ക്ഷേത്രനിധിയുടെ സംരക്ഷണം സര്‍ക്കാരിന്റെ ചുമതലയും. നിധിയുടെ മൂല്യനിര്‍ണയം സര്‍ക്കാരും ക്ഷേത്രവും ചേര്‍ന്നാണു നിര്‍വഹിക്കുന്നത്.

ക്ഷേത്രത്തിന്റെ ഭാവി ഭരണം സംബന്ധിച്ചുള്ള വിഷയങ്ങളും ബി നിലവറ തുറക്കുന്നതും വരുംദിവസങ്ങളില്‍ സുപ്രീംകോടതിയില്‍ പരാമര്‍ശമാകുമെന്നാണു കരുതുന്നത്. അതിനാല്‍ അമിക്കസ് ക്യൂറി നല്‍കുന്ന റിപ്പോര്‍ട്ടിന്മേല്‍ സുപ്രീംകോടതി പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ ബാധിക്കുമെന്നതിനാലാണു കേസില്‍ സംസ്ഥാനത്തിന്റെ ഭാഗം വാദിക്കാനായി മുതിര്‍ന്ന അഭിഭാഷകനെ നിയമി ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.