അമേരിക്കയിലും മാരത്തണ്‍ ഓടുമെന്നു ബോബി ചെമ്മണൂര്‍
അമേരിക്കയിലും മാരത്തണ്‍ ഓടുമെന്നു ബോബി ചെമ്മണൂര്‍
Tuesday, April 15, 2014 12:12 AM IST
കോട്ടയം: 'രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ' എന്ന സന്ദേശവുമായി അമേരിക്കയിലും മാരത്തണ്‍ ഓട്ടം നടത്തുമെന്നു ബോബി ചെമ്മണൂര്‍. കോട്ടയം പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫുട്ബോള്‍ മാന്ത്രികന്‍ മാറഡോണയുമായി അടുത്ത ബന്ധമാണു തനിക്കുള്ളത്. വിദേശത്തുള്ള ചെമ്മണൂര്‍ സ്ഥാപനങ്ങളുടെ പങ്കാളിയാണു മാറഡോണ. മാരത്തണ്‍ തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ ഫുട്ബോള്‍ മാന്ത്രികന്‍ മാറഡോണയുമെത്തും- ബോബി ചെമ്മണൂര്‍ പറഞ്ഞു.

കേരളത്തില്‍ 600 കിലോമീറ്റര്‍ ഓട്ടമാണ് ആസൂത്രണം ചെയ്തിരുന്നതെങ്കിലും നിലവില്‍ 675 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞു. സ്കൂള്‍, കോളജ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ആവശ്യപ്രകാരം റൂട്ടില്‍ മാറ്റം വരുത്തിയതാണു ദൈര്‍ഘ്യം വര്‍ധിക്കാന്‍ കാരണം. ലോകത്തെ ഏറ്റവും വലിയ ബ്ളഡ് ബാങ്ക് രൂപീകരിക്കുകയെന്നതാണ് ഓട്ടത്തിന്റെ ലക്ഷ്യം.

ഓരോ സ്ഥലത്തും രൂപപ്പെടുത്തുന്ന ഗ്രൂപ്പുകളില്‍നിന്ന് ആവശ്യക്കാര്‍ക്കു രക്തം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്ന രീതിയിലാകും പദ്ധതി തയാറാക്കുക. ഒരു ദിവസം ശരാശരി 25-30 കിലോമീറ്റര്‍ ദൂരമാണ് ഓടുന്നത്. തനിക്കു രാഷ്ട്രീയലക്ഷ്യമോ സിനിമാ മോഹമോ ഇല്ല. സംസ്ഥാനത്തെ ഓരോ ജില്ലയിലും ഒരു കോടി രൂപയുടെ സഹായമാണു നല്കുന്നത്. ഓട്ടം ആരംഭിച്ചശേഷം തൂക്കം എട്ടു കിലോ കുറഞ്ഞു. തനിക്കു ലഭിച്ചതില്‍ മദര്‍ തെരേസ അവാര്‍ഡാണു കൂടുതല്‍ വിലപ്പെട്ടത്. വിമര്‍ശനത്തെ ഭയക്കുന്നില്ലെന്നും വിമര്‍ശനത്തില്‍നിന്നും ഊര്‍ജം ലഭിക്കുന്നതായും ബോബി കൂട്ടിച്ചേര്‍ത്തു.


ഇന്നലെ രാവിലെ കോട്ടയത്തുനിന്നാരംഭിച്ച മാരത്തണ്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഉച്ചയ്ക്കു മുമ്പായി ചിങ്ങവനത്ത് ഓട്ടം പൂര്‍ത്തിയാക്കി. ഉച്ചകഴിഞ്ഞു ചിങ്ങവനത്തുനിന്ന് ആരംഭിച്ച ഓട്ടം ചങ്ങനാശേരിയില്‍ സമാപിച്ചു.

സാമൂഹിക പ്രവര്‍ത്തകര്‍, രക്തദാതാക്കള്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ മാരത്തണ്ണില്‍ ബോബി ചെമ്മണൂരിനൊപ്പം ഓടുന്നുണ്ട്. മാരത്തണ്‍ സമാപിച്ചശേഷം ദുബായി- അബുദാബി റൂട്ടില്‍ ഓടുന്നുണ്ട്. തുടര്‍ന്ന് അമേരിക്കയില്‍ ഓടാന്‍ അവിടെയുള്ള മലയാളികളുടെ ക്ഷണം ലഭിച്ചിട്ടുള്ളതായും ബോബി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.