എസ്എന്‍ ട്രസ്റ് തെരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് ഔദ്യോഗിക പക്ഷത്തിനു വിജയം
Tuesday, April 15, 2014 12:13 AM IST
തിരുവനന്തപുരം: എസ്എന്‍ ട്രസ്റ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം റീജണിലേക്കു വെള്ളാപ്പള്ളി നടേശന്‍ നയിച്ച ഔദ്യോഗിക പക്ഷത്തിനു വിജയം. വര്‍ക്കലയില്‍ രാത്രി വൈകിയും വോട്ടെണ്ണല്‍ തുടരുന്നു.

തിരുവനന്തപുരം മേഖലയില്‍ വെള്ളനാട് സുരേന്ദ്രന്‍ നേതൃത്വം നല്‍കിയ പാനലില്‍ 73 ഡയറക്ടര്‍മാരും ഔദ്യോഗിക പക്ഷക്കാരാണ്. 14,555 വോട്ടുള്ളതില്‍ 2700 പേര്‍ വോട്ടു ചെയ്തു. ഔദ്യോഗിക പക്ഷത്തുനിന്ന് 73 പേരും എതിര്‍ പാനലില്‍നിന്ന് 57 പേരുമാണു മത്സരിച്ചത്.

തിരുവനന്തപുരം, നെടുമങ്ങാട്, വാമനപുരം, ഗുരുകുലം, ആര്യനാട്, പാറശാല, നെയ്യാറ്റിന്‍കര, കോവളം, നേമം എന്നീ യൂണിയനുകള്‍ അടങ്ങുന്നതാണ് തിരുവനന്തപുരം റീജണ്‍. 100 രൂപ മുതല്‍ 5000 രൂപ വരെ സംഭാവന നല്‍കിയ വിഭാഗങ്ങളില്‍നിന്ന് 648 പേരെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണു കഴിഞ്ഞത്.

വര്‍ക്കല റീജണിലേക്കുള്ള വോട്ടെണ്ണല്‍ രാത്രി വൈകിയും പുരോഗമിക്കുകയാണ്. എസ്എന്‍ ട്രസ്റിനു കീഴില്‍ ഏറ്റവും കൂടുതല്‍ ഡയറക്ടര്‍മാരെ തെരഞ്ഞെടുക്കുന്നത് വര്‍ക്കല റീജണിലാണ്.

ആകെയുള്ള 18,300 വോട്ടര്‍മാരില്‍ 5215 പേര്‍ വോട്ട് ചെയ്തു. വെള്ളാപ്പള്ളി നടേശനെ അനുകൂലിക്കുന്ന രണ്ടു പാനലുകള്‍ പരസ്പരം മത്സരിക്കുന്നു. കിളിമാനൂര്‍ ചന്ദ്രബാബുവും എസ്.ആര്‍. അജിയും നേതൃത്വം നല്‍കുന്നു. എസ്.എന്‍. ട്രസ്റ് സംരക്ഷണ സമിതിയുടെ മൂന്നാമത്തെ പാനലിന് അഡ്വ. ചെറുന്നിയൂര്‍ ജയപ്രകാശ് നേതൃത്വം നല്‍കുന്നു.


മൂന്നു പാനലുകളിലുമായി 302 പേരും ഒരു പാനലിലുമില്ലാതെ രണ്ടുപേരും മത്സരിക്കുന്നു. വോട്ടെണ്ണലിനിടെ മൂന്നു പാനലുകാരും തര്‍ക്കം ഉന്നയിക്കുന്നതിനാലാണ് വോട്ടെണ്ണല്‍ നീളുന്നത്.

എസ്എന്‍ ട്രസ്റിലേക്ക് ഉയര്‍ന്ന കാറ്റഗറിയില്‍ 5000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ സംഭാവന നല്‍കിയ വിഭാഗത്തില്‍നിന്ന് 205 പേരെയാണ് തെരഞ്ഞെടുക്കേണ്ടത്. ഇതിനായുള്ള തെരഞ്ഞെടുപ്പ് 19-ന് ചേര്‍ത്തലയില്‍ നടക്കും. തെരഞ്ഞെടുക്കപ്പെട്ടവരും ആജീവനാന്ത അംഗങ്ങളും ഉള്‍പ്പെടെ 1910 പേരാണ് ഡയറക്ടര്‍ ബോര്‍ഡിലുണ്ടാകുക.

ഈ മാസം 27-ന് ചേര്‍ത്തല എസ്എന്‍ കോളജില്‍ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം എസ്എന്‍ ട്രസ്റ് ചെയര്‍മാന്‍, സെക്രട്ടറി, അസിസ്റന്റ് സെക്രട്ടറി, ട്രഷറര്‍, ഭരണസമിതിയംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.