കെഎസ്ആര്‍ടിസി എംഡിയെ മാറ്റാന്‍ ആലോചന
Tuesday, April 15, 2014 12:13 AM IST
വൈ.എസ്. ജയകുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ കെ.ജി. മോഹന്‍ലാലിനെ മാറ്റാന്‍ ആലോചന. ഇതുസംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടായേക്കും.

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ആവശ്യപ്രകാരമാണ് എംഡിയെ മാറ്റാനൊരുങ്ങുന്നത്. ഇദ്ദേഹം അധികാരമേറ്റശേഷം കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം ഏറെ പിന്നോട്ടുപോയെന്നു പറഞ്ഞാണ് മാറ്റത്തിനുള്ള ആലോചനകള്‍ നടക്കുന്നത്. ഷെഡ്യൂളുകള്‍ അകാരണമായി വെട്ടിക്കുറച്ചു. കണ്ടക്ടറും ഡ്രൈവറും ഉണ്ടായിരുന്നിട്ടും സ്പെയര്‍പാര്‍ട്സ് ഇല്ലാത്തതിനാല്‍ ബസുകള്‍ വ്യാപകമായി കട്ടപ്പുറത്തായി. ദിവസേനയുള്ള കളക്ഷനിലും ഇടിവുണ്ടായി. ഇതെല്ലാം മാനേജ്മെന്റ് വൈദഗ്ധ്യക്കുറവിന്റെ ഫലമായുണ്ടായതാണെന്നാണു വിമര്‍ശനം.

സര്‍ക്കാര്‍ കാര്യമായി സാമ്പത്തികസഹായം നല്‍കിയിട്ടും മാനേജ്മെന്റിന്റെ കാര്യപ്രാപ്തിയില്ലായ്മ കാരണമാണ് ബസ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കേണ്ടിവന്നതെന്നാണ് ആക്ഷേപം. കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ ഏറെക്കുറെ എല്ലാം പണയത്തിലായി. പ്രതിദിനം ഒരു കോടിയിലേറെ രൂപ നഷ്ടത്തിലാണു സ്ഥാപനം മുന്നോട്ടുപോകുന്നത്.


43,000 ലേറെ ജീവനക്കാരുള്ള കെഎസ്ആര്‍ടിസിക്ക് ആറായിരത്തോളം ബസുണ്ട്. 1984-ലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിത്തുടങ്ങിയത്. പെന്‍ഷന്‍ ബാധ്യത മുഴുവന്‍ കെഎസ്ആര്‍ടിസി വഹിക്കുന്നതാണ് നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ വാരിക്കുഴിയിലേക്ക് വീഴ്ത്താനിടയാക്കിയത്.

കെഎസ്ആര്‍ടിസിക്ക് സംസ്ഥാനത്തെ നഗരഹൃദയ ഭാഗങ്ങളില്‍ ഉള്‍പ്പെടെ സ്വന്തമായി ഭൂമിയുണ്ട്. ഇതിനെല്ലാംകൂടി പതിനായിരം കോടി രൂപയുടെ മതിപ്പുവിലയാണു കണക്കാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.