ഫാ. ഏബ്രഹാം കൈപ്പന്‍പ്ളാക്കല്‍ നൂറ്റിയൊന്നാം വയസിലേക്ക്
ഫാ. ഏബ്രഹാം കൈപ്പന്‍പ്ളാക്കല്‍ നൂറ്റിയൊന്നാം വയസിലേക്ക്
Tuesday, April 15, 2014 12:26 AM IST
പാലാ: തനിക്കുള്ള നൂറാം ജന്മദിന സമ്മാനം നൂറു വൃദ്ധര്‍ക്കുള്ള അഭയകേന്ദ്രമാകണമെന്നു നിര്‍ദേശിച്ച നല്ല സമറിയക്കാരന്‍ ഫാ. ഏബ്രഹാം കൈപ്പന്‍പ്ളാക്കല്‍ നാളെ നൂറ്റിയൊന്നാം വയസിലേക്കു പ്രവേശിക്കും. നിരാലംബരുടെ സംരക്ഷണവും പുനരധിവാസവും മുഖ്യപ്രവര്‍ത്തനമാക്കിയ ഫാ. ഏബ്രഹാം കൈപ്പന്‍പ്ളാക്കലിന്റെ ജന്മദിനാഘോഷം ലളിതമായ ചടങ്ങുകളോടെ പാലാ ദൈവദാന്‍ സെന്ററില്‍ നടക്കും. രാവിലെ ആറിന് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു കേക്ക് മുറിച്ച് അന്തേവാസികള്‍ക്കൊപ്പം പങ്കുവയ്പിന്റെ മാധുര്യം അനുഭവിക്കും.

ദരിദ്രരുടെ ജീവിതം തന്റെ ബലിവേദിയാക്കിയ ഫാ. ഏബ്രഹാം കൈപ്പന്‍പ്ളാക്കല്‍ അവരുടെ സേവനത്തിനായി സ്നേഹഗിരി, ദൈവദാന്‍ സന്യാസിനി സമൂഹങ്ങള്‍ക്കു രൂപം നല്‍കുകയും നൂറിലേറെ അഗതിമന്ദിരങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. 1914 ഏപ്രില്‍ 16ന് പാലാ കൊഴുവനാല്‍ കൈപ്പന്‍പ്ളാക്കല്‍ ജോസഫ്-ത്രേസ്യാ ദമ്പതികളുടെ ഇളയപുത്രനായി ജനിച്ചു. 1939 ഡിസംബര്‍ 21നു പൌരോഹിത്യം സ്വീകരിച്ചു.1954ല്‍ പാലായില്‍ ബോയ്സ് ടൌണ്‍ സ്ഥാപിച്ചു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ വൃദ്ധ-അഗതി-അനാഥ മന്ദിരങ്ങള്‍ സ്ഥാപിച്ച് താന്‍ കണ്ടുമുട്ടുന്നവര്‍ക്ക് അഭയകേന്ദ്രങ്ങള്‍ ഒരുക്കി. 1969ല്‍ സ്നേഹഗിരി സന്യാസിനി സമൂഹം, 1977ല്‍ പാലാ ദൈവദാന്‍ സെന്റര്‍, 1982ല്‍ ദൈവദാന്‍ സെന്റര്‍ കോളയാട്, 1989ല്‍ പാലാ ദൈവദാന്‍ സെന്റര്‍ ജൂബിലി ഭവന്‍, 1994ല്‍ മലയാറ്റൂര്‍ ദൈവദാന്‍ സെന്റര്‍, 1998ല്‍ മലയാറ്റൂര്‍ ദൈവദാന്‍ സന്യാസിനി സമൂഹം, 2000-ല്‍ ദൈവദാന്‍ സെന്റര്‍ വടക്കഞ്ചേരി, 2001ല്‍ ദൈവദാന്‍ സെന്റര്‍ കോളയാട്, 2005ല്‍ ദൈവദാന്‍ സെന്റര്‍ തങ്കമണി, 2008ല്‍ ദൈവദാന്‍ സെന്റര്‍ കാഞ്ഞൂര്‍ തുടങ്ങിയവ ഫാ. ഏബ്രഹാം കൈപ്പന്‍പ്ളാക്കല്‍ തീര്‍ത്ത സ്നേഹ കൂടാരങ്ങളാണ്.


വാക്കിലും പ്രവൃത്തിയിലും മാത്രമല്ല, ജീവിതത്തിലാകെ എളിമയും ലാളിത്യവും പുലര്‍ത്തുന്ന ഈ വൈദികന്‍, താന്‍ സ്ഥാപിച്ച വൃദ്ധമന്ദിരത്തില്‍ അവരോടൊത്ത്, അവരിലൊരാളായി ജീവിക്കുകയാണിപ്പോള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.