ശബരിഗിരി പദ്ധതി: നാലാം നമ്പര്‍ ജനറേറ്ററില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം അനിശ്ചിതത്വത്തില്‍
ശബരിഗിരി പദ്ധതി: നാലാം നമ്പര്‍ ജനറേറ്ററില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം അനിശ്ചിതത്വത്തില്‍
Tuesday, April 15, 2014 12:27 AM IST
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുതി പദ്ധതിയായ മൂഴിയാറിലെ ശബരിഗിരി വൈദ്യുതി നിലയത്തിലെ ജനറേറ്ററുകളുടെ നവീകരണ ജോലികള്‍ അനിശ്ചിതത്വത്തില്‍. ഇതിനിടെ ജനറേറ്ററുകള്‍ വാര്‍ഷിക അറ്റകുറ്റപ്പണി നടത്താനുള്ള തീരുമാനവുമായി കെഎസ്ഇബി രംഗത്തുവരികയും ചെയ്തു.

വര്‍ഷങ്ങള്‍ക്കുമുമ്പു കരാര്‍ നല്‍കിയ ജനറേറ്റര്‍ നവീകരണ ജോലികളാണ് ഇപ്പോഴും പൂര്‍ത്തിയാകാത്തത്. നാലാം നമ്പര്‍ ജനറേറ്റര്‍ ആറുവര്‍ഷമായി പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുന്നതുമൂലം കോടിക്കണക്കിനു രൂപയുടെ നഷ്ടമാണു വൈദ്യുതി ബോര്‍ഡിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2008ല്‍ മൂഴിയാര്‍ പവര്‍ ഹൌസിലുണ്ടായ പൊട്ടിത്തെറിയെത്തുടര്‍ന്ന് തകരാറിലായ നാലാം നമ്പര്‍ ജനറേറ്ററാണ് നവീകരണ ജോലികള്‍ക്കായി നിര്‍ത്തിവച്ചിരിക്കുന്നത്. ശബരിഗിരി പദ്ധതിയുടെ നവീകരണത്തിന്റെ ഭാഗമായി 60 മെഗാവാട്ട് ശേഷിയിലെത്തിച്ച ജനറേറ്ററാണ് പൊട്ടിത്തെറിച്ചത്. ഇതു പുനര്‍നിര്‍മിക്കുന്നതിനായി 50 കോടി രൂപയ്ക്കാണു ചൈനീസ് കമ്പനിക്കു കരാര്‍ നല്‍കിയിരുന്നത്.


രണ്ടുവര്‍ഷം മുമ്പു പണികള്‍ പൂര്‍ത്തീകരിക്കാനായിരുന്നു നിര്‍ദേശം. ജനറേറ്റര്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിച്ചു ട്രയല്‍ റണ്ണിനായി എത്തിച്ചെങ്കിലും ഇതു പരാജയപ്പെട്ടു. ട്രയല്‍ റണ്ണിനിടെ ജനറേറ്റര്‍ കോയിലിന്റെ ഒരു ഭാഗം കത്തുകയും ചെയ്തു. ഒരാഴ്ചമുമ്പു വീണ്ടും ട്രയല്‍ റണ്‍ നടത്തിയപ്പോഴും വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമുള്ള വൈദ്യുതി ഉത്പാദനം സാധ്യമല്ലാതെ വന്നതോടെ പ്രവര്‍ത്തനം ആരംഭിക്കാനായില്ല. ജനറേറ്ററിന്റെ ഉത്പാദനക്ഷമതാ പരിശോധനയും പരാജയപ്പെട്ടു. ജനറേറ്റര്‍ ഓടിത്തുടങ്ങി നിശ്ചിത സമയം കഴിയുമ്പോഴേക്കും താപനില ഉയരാനും കടുത്ത വൈബ്രേഷനും കാരണമാകുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.