എല്‍ഡിഎഫിനായി കുടുംബശ്രീക്കാര്‍ കള്ളവോട്ട് ചെയ്തെന്നു ബൂത്ത് ഏജന്റ്
Tuesday, April 15, 2014 12:06 AM IST
തളിപ്പറമ്പ്: എല്‍ഡിഎഫിനു വേണ്ടി കള്ളവോട്ട് ചെയ്യാന്‍ തളിപ്പറമ്പ് മേഖലയില്‍ കുടുംബശ്രീ പ്രവര്‍ത്തകരായ വനിതകള്‍ യാതൊരു മടിയുമില്ലാതെ രംഗത്തുണ്ടായിരുന്നെന്നു പോളിംഗിനിടെ ബൂത്തിനുള്ളില്‍വച്ചു മര്‍ദനമേറ്റ യുഡിഎഫിന്റെ ബൂത്ത് ഏജന്റും കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റുമായ സി.സി. ശ്രീധരന്‍. കള്ളവോട്ടിനെതിരേ തെളിവു സ ഹിതം പരാതി ഉന്നയിച്ചിട്ടും പോളിം ഗ് ഉദ്യോഗസ്ഥരില്‍നിന്നു നടപടി ഉണ്ടായില്ലെന്നും കുറ്റിക്കോല്‍ സൌത്ത് എല്‍പി സ്കൂളിലെ 82-ാം നമ്പര്‍ ബൂത്ത് ഏജന്റായിരുന്ന ശ്രീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

82-ാം നമ്പര്‍ ബൂത്ത് മാതൃകാബൂത്തായിരുന്നു. വെബ്കാമറയും രണ്ട് കേന്ദ്രസേനാംഗങ്ങളും ഒരു സെക്യൂരിറ്റിയും ബൂത്തിലുണ്ടായിരുന്നു. ഇതിനടുത്തായി 81-ാം നമ്പര്‍ ബൂത്തുമുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്. ഇര്‍ഷാദായിരുന്നു ഈ ബൂത്തിലെ യുഡിഎഫ് ഏജന്റ്. പരസഹായമില്ലാതെ വോട്ടുചെയ്യാന്‍ സാധിക്കുന്ന ഒരു വോട്ടറെ ഓപ്പണ്‍ വോട്ട് ചെയ്യിക്കാന്‍ സിപിഎമ്മുകാര്‍ ശ്രമിച്ചതു മുതല്‍ 81-ാം നമ്പര്‍ ബൂത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു.

തന്റെ ബൂത്തിലെ ഭൂരിഭാഗം വോട്ടര്‍മാരെയും തനിക്കു നേരിട്ട് അറിയാമായിരുന്നു. വീടുതോറും കയറി വോട്ടര്‍ സ്ളിപ് നല്‍കുകയും ചെയ്തിരുന്നു. നാട്ടിലില്ലാത്തവരുടെയും വോട്ട് ചെയ്യാന്‍ വരാന്‍ സാധ്യതയില്ലാത്തവരുടെയും വിവരങ്ങളും ശേഖരിച്ചിരുന്നു. എന്നാല്‍, നാട്ടിലില്ലാത്തതിനാല്‍ ബിഎല്‍ഒ സ്ളിപ്പ് മടക്കിയവരുടെ വരെ വോട്ടുകള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തു.


കള്ളവോട്ട് ചെയ്യാന്‍ എത്തിയതാണെന്നു വ്യക്തമായ ഒരാളെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും പോലീസിനെ വിളിച്ച് അറസ്റ് ചെയ്യണമെന്നും താന്‍ ആവശ്യപ്പെട്ടെങ്കിലും പ്രിസൈഡിംഗ് ഓഫീസര്‍ കേട്ട ഭാവം നടിച്ചില്ല. ഇയാള്‍ വോട്ട് ചെയ്തു പോയ ശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞു വീണ്ടുമെത്തി വോട്ട് ചെയ്തു. അപ്പോഴും പ്രിസൈഡിംഗ് ഓഫീസര്‍ നടപടി സ്വീകരിച്ചില്ല.

തനിക്കു സുപരിചിതയായ ഒരു കുടുംബശ്രീ പ്രവര്‍ത്തക കള്ളവോട്ട് ചെയ്യുന്നത് എതിര്‍ത്തപ്പോഴും നടപടിയുണ്ടായില്ല. ഈ സ്ത്രീ വീണ്ടുമെത്തിയപ്പോള്‍ പ്രിസൈഡിംഗ് ഓഫീസറുടെ അടുത്തു ശക്തമായി കാര്യം ഉന്നയിച്ചു. ഈ സമയം പുറത്തുനിന്ന സിപിഎം പ്രവര്‍ത്തകര്‍ ബൂത്തിനുള്ളിലേക്കു കുതിച്ചെത്തി തന്നെ മര്‍ദിച്ചു. സുരക്ഷാസേനയും പോളിംഗ് ഉദ്യോഗസ്ഥരും ഇവരെ തടയുകയോ തന്നെ സഹായിക്കുകയോ ചെയ്തില്ല.

തനിക്കു മര്‍ദനമേറ്റ വിവരം അന്വേഷിക്കാനെത്തിയ മകന്‍ സുജേഷിന്റെ കാര്‍ സിപിഎം പ്രവര്‍ത്തകര്‍ എറിഞ്ഞുതകര്‍ത്തു. 50,000 രൂപയുടെ നഷ്ടമുണ്ടായി.

പോളിംഗ് കഴിഞ്ഞശേഷം പോലീസിന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കുടുംബശ്രീയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ വനിതാ പ്രവര്‍ത്തകരെയും കൂട്ടി കള്ളവോട്ട് ചെയ്യിക്കാന്‍ ബൂത്തുകള്‍ തോറും കയറിയിറങ്ങുകയായിരുന്നു. ചില ബിഎല്‍ഒമാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കള്ളവോട്ട് ചെയ്യുന്നതിന് അനുകൂല നിലപാടാണു സ്വീകരിച്ചതെന്നും ശ്രീധരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.