പ്രചാരണത്തുടക്കം മുതല്‍ തെരഞ്ഞെടുപ്പുവരെ ഒരേ ട്രെന്‍ഡ് തന്നെയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി
പ്രചാരണത്തുടക്കം മുതല്‍ തെരഞ്ഞെടുപ്പുവരെ ഒരേ ട്രെന്‍ഡ് തന്നെയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി
Thursday, April 17, 2014 12:16 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തു തുടക്കം മുതല്‍ അവസാനം വരെ യുഡിഎഫിന് അനുകൂലമായ ഒരേ ട്രെന്‍ഡ് തന്നെയായിരുന്നുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച് യുഡിഎഫിനു തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. തെരഞ്ഞെടുപ്പു കഴിഞ്ഞു. ഇനി ഫലത്തിനായി അല്‍പ ദിവസംകൂടി കാത്തിരിക്കാമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ യുഡിഎഫിന് എത്ര സീറ്റ് ലഭിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

എംഎല്‍എമാരുടെ എണ്ണം വര്‍ധിച്ച സ്ഥിതിക്ക് ആര്‍എസ്പിയുടെ മന്ത്രിക്കു സുപ്രധാനമായ വകുപ്പുകള്‍ നല്‍കണമെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എംഎല്‍എയുടെ ആവശ്യം ന്യായമാണ്. സുപ്രധാനമായ വകുപ്പുകളും കൂടുതല്‍ ബോര്‍ഡ്- കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളും അടക്കം അവരുടെ ഏത് ആവശ്യവും യുഡിഎഫില്‍ പറയാന്‍ അവസരം ഉണ്ട്. ഇത്തരം കാര്യങ്ങള്‍ പൊതുവേദിയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭയില്‍ മാറ്റംവരുമെന്ന തന്റെ മുന്‍ നിലപാടില്‍ മാറ്റമില്ല. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഉള്‍പ്പെടെയുള്ളവരുമായി അഭിപ്രായ വ്യത്യാസമില്ല. രമേശ് ചെന്നിത്തല മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ത്തന്നെ മന്ത്രിസഭയില്‍ ഇനിയും മാറ്റംവരുമെന്നു താന്‍ പറഞ്ഞിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് പാര്‍ട്ടിയിലും യുഡിഎഫിലും ചര്‍ച്ചചെയ്ത ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തോടെ മാത്രമേ നടപ്പാക്കാന്‍ കഴിയൂ. തെരഞ്ഞെടുപ്പു ഫലം വന്നശേഷം മാത്രമേ നടപടിക്രമങ്ങളിലേക്കു കടക്കുകയുള്ളൂ.ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നില്ലെന്ന കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം ശരിയാണ്. നടപടിക്രമങ്ങളിലേക്കു കടക്കുമ്പോഴാണു ചര്‍ച്ചകള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ രാജിവയ്ക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തെക്കുറിച്ചു പത്രങ്ങളില്‍ വായിച്ചുള്ള അറിവു മാത്രമേ തനിക്കുള്ളൂ.


കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വോട്ട് ധാരണയുണ്ടായിരുന്നതായി കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബിയുടെ അഭിപ്രായം മുന്‍കൂര്‍ജാമ്യം എടുക്കലാണ്. കോണ്‍ഗ്രസിനു രാജ്യവ്യാപകമായി സീറ്റ് കുറയ്ക്കുകയാണു ബിജെപി തന്ത്രം. കോണ്‍ഗ്രസും ബിജെപിയും പര സ്പരം പോരടിക്കുമ്പോള്‍ വോട്ട് മറിക്കുന്നുവെ ന്നു പറയുന്നതു മുന്‍കൂര്‍ ജാമ്യം എടുക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പുഫലം വരുന്നതുവരെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതു സര്‍ക്കാരിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ തടസ പ്പെടുത്തുമെന്നതിനാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പെരുമാറ്റച്ചട്ടത്തില്‍ ഇളവനുവദിക്കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി തെരഞ്ഞെടുപ്പു നടക്കാനുള്ള സംസ്ഥാനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങള്‍ ഒഴികെയുള്ളവയില്‍ ഇളവ് വേണമെന്നാണ് ആവശ്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.