വരാപ്പുഴ പാലത്തിനു സമീപം ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു
Thursday, April 17, 2014 10:52 PM IST
പറവൂര്‍: ദേശീയപാത 17ല്‍ വരാപ്പുഴ പാലത്തിനു സമീപം ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് ഒരാള്‍ മരിച്ചു.

കൊടുങ്ങല്ലൂര്‍ മേത്തല ചള്ളിയില്‍ വീട്ടില്‍ ഗോവിന്ദന്റെ മകന്‍ സന്തോഷ്കുമാര്‍ (തമ്പി 44) ആണു മരിച്ചത്. ബസ് ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ മേത്തല പോണത്ത് പറമ്പില്‍ രാഗേഷിന്റെ (31) കൈ അപകടത്തില്‍ ഒടിഞ്ഞു. ക്ളീനര്‍ മേത്തല കൂനിപ്പറമ്പില്‍ ബിജുവിനും (35) നിസാര പരിക്കുണ്ട്.

കൊടുങ്ങല്ലൂരില്‍നിന്നു വൈറ്റിലയിലേക്കു പോകുകയായിരുന്ന ഗ്രീന്‍ ബേര്‍ഡ് എന്ന ബസാണ് ഇന്നലെ രാവിലെ ആറുമണിയോടെ അപകടത്തില്‍ പെട്ടത്. പാലത്തിനു സമീപം അപ്രോച്ച് റോഡിന്റെ കിഴക്കു ഭാഗത്തേക്കു ബസ് മറിയുകയായിരുന്നു. രണ്ടു തവണ മറിഞ്ഞ ബസിനുള്ളില്‍ മൂന്നുപേരും കുടുങ്ങി. സന്തോഷ്കുമാറിന്റെ ശിരസിനും നട്ടെല്ലിനും ഗുരുതരമായ പരിക്കേറ്റിരുന്നു. ബസിനുള്ളില്‍നിന്നു പുറത്തെടുത്തപ്പോഴേക്കും മരിച്ചു. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടമുണ്ടായതെന്നു ഡ്രൈവര്‍ പറയുന്നു.


ഏരൂര്‍, ഗാന്ധി നഗര്‍ ഫയര്‍ സ്റേഷനുകളില്‍ നിന്നെത്തിയ റിക്കവറി വാനുപയോഗിച്ചു വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വരാപ്പുഴ-എറണാകുളം റൂട്ടില്‍ രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.