പതിന്നാലു മണ്ഡലങ്ങളില്‍ വിജയസാധ്യത: സിപിഎം
Friday, April 18, 2014 11:14 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പതിന്നാലു മണ്ഡലങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കു മികച്ച വിജയസാധ്യതയുണ്െടന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ചാലക്കുടി, കണ്ണൂര്‍, വടകര, കോഴിക്കോട്, ആലത്തൂര്‍, പാലക്കാട്, കാസര്‍ഗോഡ്, തുശൂര്‍, ഇടുക്കി മണ്ഡലങ്ങളിലാണു വിജയസാധ്യതയുള്ളതായി ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പു പര്യടനം എല്‍ഡിഎഫിനു വലിയ ഗുണം ചെയ്തുവെന്നും യോഗം വിലയിരുത്തി. സിപിഎം ജില്ലാ കമ്മിറ്റികള്‍ നല്‍കിയ തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രധാനമായും ചര്‍ച്ച ചെയ്തത്. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള എല്‍ഡിഎഫിന്റെ പ്രചാരണം തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തി. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പ്രചാരണത്തിലുണ്ടായ ആലസ്യം രണ്ടാം ഘട്ടത്തില്‍ മാറ്റിയെടുക്കാന്‍ സാധിച്ചു. ചിട്ടയായ സംഘടനാ പ്രവര്‍ത്തനം കൊണ്ടുമാത്രമാണ് ഇതിനു സാധിച്ചതെ ന്നും യോഗം വിലയിരുത്തി.


കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ആറന്മുള വിമാനത്താവളവും അഞ്ചു മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പു പ്രചാരണ വിഷയമാക്കാന്‍ മുന്നണിക്കു സാധിച്ചു. ആര്‍എസ്പി മുന്നണി വിട്ടതു തെരഞ്ഞെടുപ്പില്‍ കൊല്ലത്തു മാത്രമാണു കുറച്ചെങ്കിലും ചര്‍ച്ച ചെയ്യപ്പെട്ടത്.

എന്നാല്‍, ആര്‍എസ്പിയിലെ ഒരു വിഭാഗത്തിന്റെ വോട്ട് എം.എ. ബേബിക്കു ലഭിച്ചതായും കൊല്ലം ജില്ലാ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. മാന്യമായ ഭൂരിപക്ഷത്തില്‍ കൊല്ലം സീറ്റില്‍ സിപിഎം വിജയിക്കുമെന്നുതന്നെയാണു വിലയിരുത്തല്‍.

തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായാണു സിപിഎമ്മിന്റെ സമ്പൂര്‍ണ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് അവലോകനമല്ലാതെ മറ്റൊരു അജന്‍ഡയും ഇല്ലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.