തോട്ടം ഉടമയുടെ കൊലപാതകം: പ്രതിയെ കോടതിയില്‍ ഹാജരാക്കി
Friday, April 18, 2014 11:26 PM IST
കോട്ടയം: റബര്‍ തോട്ടം ടാപ്പിംഗ് പാട്ടക്കരാറിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നു തോട്ടം ഉടമ കൊല്ലപ്പെട്ട കേസില്‍ പോലീസ് അന്വേഷണം തുടരുന്നു. കാഞ്ഞിരപ്പള്ളി കപ്പാട് മൂന്നാംമൈല്‍ ഞാവള്ളി ജോസഫ് ജെ. മാത്യു (ഔസേപ്പച്ചന്‍- 69) കുത്തേറ്റു മരിച്ച കേസിലെ പ്രതി പിണക്കനാട് ചാമക്കാലയില്‍ ആന്റണി (കുട്ടപ്പന്‍)യെ വൈദ്യപരിശോധനയ്ക്കു ശേഷം ഇന്നലെ വൈക്കം കോടതിയില്‍ ഹാജരാക്കി. പ്രതിയെ അടുത്തയാഴ്ച വീണ്ടും കസ്റഡിയില്‍ വാങ്ങും.

ആന്റണിയോടൊപ്പം ടാപ്പിംഗിനുണ്ടായിരുന്ന തൊഴിലാളികളില്‍നിന്നും ജോസഫിന്റെ തൊഴിലാളികളില്‍നിന്നും പോലീസ് കൂടുതല്‍ വിശദീകരണം തേടും.

ആക്രമണത്തില്‍ പരിക്കേറ്റ ജോസഫിന്റെ ഭാര്യ ഉഷ (65), മക്കളായ റിജോ (38), അപ്പു (32), ടാപ്പിംഗ് തൊഴിലാളി ബിജു എന്നിവരുടെ സ്ഥിതി മെച്ചപ്പെട്ടുവരുന്നു. ഗുരുതര പരിക്കേറ്റ അപ്പു അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അപ്പു ഒഴികെയുള്ളവര്‍ കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലാണ്. വരും ദിവസങ്ങളില്‍ കൃത്യം നടന്ന സാഹചര്യം സംബന്ധിച്ചു പോലീസ് ഇവരില്‍ നിന്നു മൊഴിയെടുക്കും.


ജോസഫ് മരിച്ച വിവരം മക്കളെ അറിയിച്ചെങ്കിലും ഉഷയെ അറിയിച്ചിട്ടില്ല. കൊല്ലപ്പെട്ട ജോസഫിന്റെ സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു കപ്പാട് മാര്‍ സ്ളീവാ പള്ളിയില്‍ നടക്കും. ബന്ധുകൂടിയായ മന്ത്രി പി.ജെ. ജോസഫ് ഇന്നലെ കപ്പാട്ടുള്ള ഞാവള്ളിയില്‍ വസതിയില്‍ എത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.