യുവാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം; തലയ്ക്കടിയേറ്റ് ഒരാള്‍ മരിച്ചു
യുവാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം; തലയ്ക്കടിയേറ്റ് ഒരാള്‍ മരിച്ചു
Friday, April 18, 2014 10:50 PM IST
കോതമംഗലം: കറുകടത്ത് യുവാക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. കറുകടം മാവിന്‍ചുവട് ഭാഗത്ത് വാടകവീട്ടില്‍ താമസിക്കുന്ന പുളിയ്ക്കല്‍ സുബ്രഹ്മണ്യന്റെ മകന്‍ കലേഷ് (36) ആണു മരിച്ചത്. പ്രതിയായ വെണ്ടുവഴി സ്കൂള്‍പടി സ്വദേശി അന്‍വര്‍ (27) ഒളിവിലാണെന്നു പോലീസ് പ റഞ്ഞു.

ഇന്നലെ വൈകുന്നേരം അഞ്ചിനു മാവിന്‍ചുവട് ഭാഗത്തു വച്ചു വാക്കുതര്‍ക്കത്തെത്തുടര്‍ന്നു ബൈക്കിന്റെ ക്രാഷ്ഗാര്‍ഡ് കൊണ്ടു തലയ്ക്കു പിന്നില്‍ അടിയേറ്റ കലേഷ് എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ രാത്രി ഏഴോടെയാണു മരിച്ചത്.

കറുകടത്ത് ചൊവ്വാഴ്ച അന്‍വറിന്റെ ബന്ധുക്കളായ ഇരട്ട സഹോദരങ്ങളും ചിലരുമായി വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഇരട്ട സഹോദരങ്ങളുമായി കലേഷ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കെ അന്‍വര്‍ കടന്നുവന്നുവെന്നും അന്‍വറും കലേഷും തമ്മില്‍ വാക്കേറ്റം ഉണ്ടായതിനിടയില്‍ സമീപത്തു കിടന്നിരുന്ന പഴക്കം ചെന്ന ബൈക്കിന്റെ ക്രാഷ്ഗാര്‍ഡ് ഊരിയെടുത്തു കലേഷിന്റെ തലയ്ക്കു പിന്നില്‍ അടിക്കുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ കലേഷിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോതമംഗലം സിഐ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. കലേഷിന്റെ മൃതദേഹം മോര്‍ച്ചറിയില്‍. തങ്കമ്മയാണു കലേഷിന്റെ മാതാവ്. സഹോദരന്‍: ജയേഷ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.