തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നതായി ഡിസിസി
തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നതായി ഡിസിസി
Sunday, April 20, 2014 12:28 AM IST
തിരുവനന്തപുരം: ലോക്സഭാ മണ്ഡലത്തിലെ ചെറിയ ശതമാനം കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥിക്കു ചോര്‍ന്നതായി തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ വിലയിരുത്തല്‍. ഡെപ്യൂട്ടി സ്പീക്കറും കാട്ടാക്കട എംഎല്‍എയുമായ എന്‍. ശക്തന്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചതായും അംഗങ്ങള്‍ ആരോപിച്ചു. ഡിസിസിയുടെ പരാതി കെപിസിസി നേതൃത്വത്തിനു കൈമാറും.

കെപിസിസി നേതൃത്വം ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമാകും കുറ്റക്കാര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരേ പ്രവര്‍ത്തിച്ചവര്‍ക്കും പ്രചാരണ രംഗത്തുനിന്നു വിട്ടുനിന്നവര്‍ക്കും എതിരേ ജില്ലാ നേതൃത്വങ്ങള്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കെപിസിസി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന തിരുവനന്തപുരം ഡിസിസി യോഗമാണു യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനു ലഭിക്കേണ്ട വോട്ട് ചോര്‍ന്നതായി പരാതിപ്പെട്ടത്. ഡിസിസി അംഗമായ അനിരുദ്ധനാണു യോഗത്തില്‍ പരാതിക്കെട്ടഴിച്ചത്.


തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട, കഴക്കൂട്ടം മണ്ഡലങ്ങളിലെ വോട്ടാണു പ്രധാനമായും ചോര്‍ന്നത്. നാടാര്‍ സമുദായ വോട്ടുകള്‍ ചോര്‍ത്താന്‍ എന്‍. ശക്തന്‍ ശ്രമിച്ചുവെന്നാണ് ആരോപണമുയര്‍ന്നത്.

ഇക്കാര്യത്തില്‍ വിഎസ്ഡിപിയുമായി ഗൂഢാലോചന നടത്തി. മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള പ്രതിഷേധമായിരുന്നു ശക്തന്റെ നടപടിയെന്നും ആരോപണമുയര്‍ന്നു. ഇത്രയധികം വോട്ട് ചോര്‍ച്ചയുണ്ടായിട്ടും തിരുവനന്തപുരത്തു യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ വിജയിക്കുമെന്നാണു വിലയിരുത്തല്‍. ആറ്റിങ്ങല്‍ മണ്ഡലത്തിലും കോണ്‍ഗ്രസിനു നേരിയ വിജയപ്രതീക്ഷയുണ്െടന്നും പ്രസിഡന്റ് കെ. മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.