പ്ളസ് വണ്‍ പ്രവേശനത്തിനു ബുദ്ധിമുട്ടും
Monday, April 21, 2014 10:58 PM IST
തിരുവനന്തപുരം: പത്താംക്ളാസ് പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ സംസ്ഥാനത്തെ 4,42,678 വിദ്യാര്‍ഥികള്‍ക്ക് പ്ളസ് വണ്‍ പ്രവേശനം നേടാന്‍ കടുത്ത മത്സരം നേരിടേണ്ടിവരും. ഇത്രയും വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ സംസ്ഥാനത്ത് ആകെയുള്ളത് 3,26,980 പ്ളസ്വണ്‍ സീറ്റുകള്‍ മാത്രമാണ്. ഇതില്‍ത്തന്നെ മെരിറ്റ് സീറ്റുകളുടെ എണ്ണം രണ്േടകാല്‍ ലക്ഷത്തോളം മാത്രം.

ബാക്കിയുള്ള സീറ്റുകള്‍ മാനേജ്മെന്റ്, കമ്യൂണിറ്റി, അണ്‍ എയിഡഡ് ക്വോട്ടയിലുമാണ്. ഇതോടെ മെരിറ്റ് സീറ്റുകള്‍ ലക്ഷ്യം വയ്ക്കുന്നവര്‍ക്കാകും മത്സരം കൂടുതല്‍ കടുപ്പമുള്ളതാവുക. ആകെയുള്ള 4,42,678 വിദ്യാര്‍ഥികളില്‍ 3,26,980 പേര്‍ക്ക് പ്ളസ്വണ്‍ പ്രവേശനം ലഭിച്ചാലും 1,15,698 പേര്‍ക്കു പുറത്തു നില്‍ക്കേണ്ടി വരും. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയിലെ 26,750 സീറ്റുകളും ഐടിഐകളിലെ 1,800 സീറ്റുകളും പോളിടെക്നിക്കുകളില്‍ ആകെയുള്ള

9,990 സീറ്റുകളും ചേര്‍ത്താല്‍ 38,540 വിദ്യാര്‍ഥികള്‍ക്കു കൂടി ഉപരി പഠനം നടത്താന്‍ കഴിയുമെങ്കിലും ബാക്കിയുള്ള 77,158 വിദ്യാര്‍ഥികളുടെ ഉപരിപഠനം വഴിമുട്ടും.

കഴിഞ്ഞവര്‍ഷം രണ്ടു പ്രാവശ്യം പത്തു ശതമാനം വീതം ആനുപാതിക സീറ്റ് വര്‍ധന വരുത്തി ഓരോ ബാച്ചിലും 60 മുതല്‍ 65 വരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കിയപ്പോള്‍ ഹയര്‍ സെക്കന്‍ഡറിയില്‍മാത്രം 3,60,921 വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ലബ്ബ കമ്മീഷന്‍ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇത്തവണ ഓരോ ബാച്ചിലെയും വിദ്യാര്‍ഥികളുടെ എണ്ണം പരമാവധി 50 ആക്കി നിജപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


ഇതോടെ ആനുപാതിക വര്‍ധന ഈ വര്‍ഷം ഉണ്ടാകില്ലെന്നുറപ്പായതിനാല്‍ കഴിഞ്ഞ വര്‍ഷം പ്രവേശനം ലഭിച്ച അത്ര പോലും വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം ഏകജാലക പ്രവേശനം നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍, കോടതിയുടെ അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ രണ്ട് ബാച്ചുവീതം 148 പുതിയ ഹയര്‍ സെക്കന്‍ഡറികളും എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ ആവശ്യാനുസരണം ബാച്ചുകളും ഹയര്‍സെക്കന്‍ഡറികളും അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഇങ്ങനെയുണ്ടായാല്‍ അധികമായി വരുന്ന 678 ബാച്ചുകളിലായി 33,900 വിദ്യാര്‍ഥികള്‍ക്കു കൂടി പ്രവേശനം ലഭിച്ചേക്കും. ഇതെല്ലാം ചേര്‍ത്താലും 43,258 പേര്‍ക്കു പുറത്തുനില്‍ക്കേണ്ടിവരും. ഓപ്പണ്‍ സ്കൂള്‍ പഠനം തന്നെയായിരിക്കും പിന്നെ ഇവര്‍ക്കു മുന്നിലുള്ള ഏക പോംവഴി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.