പിതാവിന്റെ വെടിയേറ്റ മകള്‍ അപകടനില തരണം ചെയ്തു
Monday, April 21, 2014 10:58 PM IST
ചാത്തന്നൂര്‍: പിതാവിന്റെ വെടിയേറ്റു ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തു. മീയണ്ണൂര്‍ പാലമുക്കിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കോട്ടയം അതിരമ്പുഴ പടിഞ്ഞാറ് ഉള്ളാട്ടുകുളം വീട്ടില്‍ റോയി ചെറിയാന്റെയും ആന്‍സിയുടെയും മകള്‍ റോണി റോയി (24) ആണ് ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ചു വരുന്നത്.

കഴിഞ്ഞ ദിവസം രാവിലെ പത്തോടെ മീയണ്ണൂരിലെ വാടകവീട്ടില്‍ വച്ച് പിതാവ് റോയി മകള്‍ക്കു നേരെ എയര്‍ ഗണ്‍ ഉപയോഗിച്ചു നെഞ്ചിനു താഴെ രണ്ടു തവണ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വീട്ടിലേക്ക് ഓടിയെത്തിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയോടൊപ്പം അമ്മയും ഉണ്ട്.

പതിനഞ്ച് വര്‍ഷം മുമ്പ് വിവാഹ ബന്ധം വേര്‍പെടുത്തി കഴിയുകയായിരുന്ന റോയി ഏക മകള്‍ റോണിയുമായി തനിച്ചായിരുന്നു താമസം. എംഎസ്സി സൈക്കോളജി ബിരുദധാരിയായ പെണ്‍കുട്ടി ആറു മാസം മുമ്പാണ് മീയണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ അധ്യാപികയായി എത്തിയതും മീയണ്ണൂരില്‍ വാടകയ്ക്കു താമസമാക്കുന്നതും.


കഴിഞ്ഞ ദിവസം റോണി ജോലിക്കു പോയി തിരികെ വീട്ടില്‍ എത്താതിരുന്നതിനെത്തുടര്‍ന്നു റോയി ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി അമ്മയോടൊപ്പമാണെന്ന് അറിയാന്‍ കഴിഞ്ഞു. ഇവര്‍ വ്യാഴാഴ്ച കരുനാഗപ്പളളിയില്‍ മജിസ്ട്രേട്ടിന്റെ വീട്ടില്‍ ഹാജരാകുകയും കോടതി റോണിയെ അമ്മയോടൊപ്പം പോകാന്‍ അനുവദിക്കുകയും ചെയ്തു. സാധനങ്ങള്‍ എടുക്കാനായി മീയണ്ണൂരിലെ വാടക വീട്ടില്‍ എത്തിയ റോണിയും റോയിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും പിതാവ് മകളുടെ നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.

സംഭവത്തിനുശേഷം കാറില്‍ രക്ഷപ്പെട്ട റോയിക്കുവേണ്ടി എഴുകോണ്‍ സിഐ ജോഷി, പൂയപ്പളളി എസ്ഐ മുബാറക് എന്നിവരുടെ നേതൃത്വത്തിലുളള സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.