ടിപ്പര്‍ ഇടിച്ചു കാര്‍ യാത്രികരായ രണ്ടു പോലീസുകാര്‍ മരിച്ചു
ടിപ്പര്‍ ഇടിച്ചു കാര്‍ യാത്രികരായ രണ്ടു പോലീസുകാര്‍ മരിച്ചു
Monday, April 21, 2014 11:10 PM IST
ഒറ്റപ്പാലം: സംസ്ഥാന ഹൈവേയില്‍ എസ്ആര്‍കെ നഗറിനടുത്തു പോലീസുകാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ലോറിയിടിച്ചു രണ്ടു പോലീസുകാര്‍ മരിച്ചു. ശനിയാഴ്ച രാത്രി 11.45 നാണ് സംഭവം.

കായംകുളം കണ്ടല്ലൂര്‍ മണ്ടതേരില്‍ ഹനീഫയുടെ മകന്‍ റെജിമോന്‍(36), പാലക്കാട് കല്ലേക്കാട് ലക്ഷ്മിനഗറില്‍ ലക്ഷ്മീമോഹനം വീട്ടില്‍ മോഹന്‍ദാസിന്റെ മകന്‍ രതീഷ്(32) എന്നിവരാണു മരിച്ചത്. പറമ്പിക്കുളം സ്റേഷനിലെ സിപിഒമാരാണ് ഇരുവരും.

രാത്രി ഒറ്റപ്പാലത്തുനിന്നു കാറില്‍ പാലക്കാട്ടേക്കു പോകവെ എതിര്‍ദിശയില്‍നിന്നു വന്ന ടിപ്പര്‍ കാറിലിടിക്കുകയായിരുന്നു. 19-ാം മൈലിനും ഒറ്റപ്പാലം ചുനങ്ങാട് റോഡിനും മധ്യേ സംഗമം ഓഡിറ്റോറിയത്തിനു സമീപമാണ് അപകടം. സംഭവസ്ഥലത്തുതന്നെ ഇരുവരും മരിച്ചു. കാറിന്റ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

ഈ ഭാഗത്ത് അപകടങ്ങള്‍ നിത്യസംഭവമാണ്. അപകടം നടന്നതിന്റെ എതിര്‍ഭാഗത്തായി റോഡരികില്‍ പിഡബ്ള്യുഡി അധികൃതര്‍ നിര്‍മാണപ്രവര്‍ത്തനം നടത്തുന്നതിനായി റോഡ് പൊളിച്ചിട്ടിരുന്നു. വാട്ടര്‍ അഥോറിറ്റി പൈപ്പുകള്‍ മാറ്റാനുള്ള ജോലികളും ഇവിടെ നടന്നിരുന്നു. അപകട മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജോലി പൂര്‍ത്തിയാക്കിയിട്ടില്ല.


ടിപ്പറില്‍നിന്നു രക്ഷപ്പെടാനായി മണ്‍കൂനയില്‍ കാര്‍ കയറാതെ വെട്ടിച്ചുമാറ്റിയപ്പോഴാണ് അപകടം നടന്നതെന്നു കരുതുന്നു. ഒറ്റപ്പാലം താലൂക്ക് ഗവ.ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ഒറ്റപ്പാലം പോലീസ് സ്റേഷനില്‍ പൊതുദര്‍ശനത്തിനുവച്ചു. മുന്‍ എംപി എസ്. അജയകുമാര്‍, ഒറ്റപ്പാലം നഗരസഭാ ചെയര്‍പേഴ്സണ്‍ പി. സുബൈദ, വൈസ് ചെയര്‍മാന്‍ സി.ശ്രീകുമാര്‍, കൌണ്‍സിലര്‍മാരായ പി.കെ.ഉണ്ണികൃഷ്ണന്‍, പി.എം.എ. ജലീല്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

രമ്യയാണ് മരിച്ച രതീഷിന്റെ ഭാര്യ. റെജിമോന്റെ ഭാര്യ ബിനിഷ. മക്കള്‍: ഹബി, ഹയ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.