ആറളംഫാമില്‍ ആദിവാസി സ്ത്രീയെ കാട്ടാന കുത്തിക്കൊന്നു
ആറളംഫാമില്‍ ആദിവാസി സ്ത്രീയെ കാട്ടാന കുത്തിക്കൊന്നു
Monday, April 21, 2014 10:57 PM IST
ഇരിട്ടി(കണ്ണൂര്‍): ആദിവാസി സ്ത്രീയെ കാട്ടാന കുത്തിക്കൊന്നു. ആറളം ആദിവാസി പുനരധിവാസ മേഖലയില്‍പ്പെട്ട ചോമാനിക്കുന്നിലെ മോഹനന്റെ ഭാര്യ മാധവി (45) ആണ് കൊല്ലപ്പെട്ടത്.

മാധവിയെ കാട്ടാന ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ച ഭര്‍ത്താവ് മോഹനനും പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണു കോളനിയിലെത്തിയ ഒറ്റയാന്‍ കുടില്‍ തകര്‍ത്തു മാധവിയെ കൊലപ്പെടുത്തിയത്. വീടിനുള്ളില്‍ കിടന്നുറങ്ങകയായിരുന്ന മാധവി കുടില്‍ ആന പൊളിക്കുന്ന ശബ്ദംകേട്ട് എഴുന്നേറ്റപ്പോഴാണ് ആക്രമണത്തിനിരയായത്. ആനയുടെ ആക്രമണത്തില്‍ തല്‍ക്ഷണം മാധവിയുടെ ജീവന്‍ നഷ്ടപ്പെട്ടു. വയറിനു കുത്തിയശേഷം ചുഴറ്റി എറിഞ്ഞതോടെയാണു മരണം സംഭവിച്ചതെന്നു ഫാമിലുള്ളവര്‍ പറഞ്ഞു.


പരിയാരം മെഡിക്കല്‍കോളജില്‍ പോസ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ ഫാമിലെത്തിച്ച മൃതദേഹം ജില്ലാകളക്ടര്‍ സ്ഥലത്തെത്താതെ സംസ്കരിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് ഒരു വിഭാഗം ആദിവാസികള്‍ തടഞ്ഞുവച്ചു.

വിവരമറിഞ്ഞു സ്ഥലത്തെത്തിയ സണ്ണി ജോസഫ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ കാട്ടാനശല്യം തടയാന്‍ ഫാമില്‍ ആനമതില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കൂടുതല്‍ വാച്ചര്‍മാരെ നിയമിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചതിനെ തുടര്‍ന്നാണു പ്രശ്നം പരിഹരിച്ചത്. ഒന്നരമണിക്കൂറിനു ശേഷമാണു മാധവിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.