കസ്തൂരിരംഗന്‍: നാളത്തെ ഹര്‍ത്താലിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യമെന്നു മുഖ്യമന്ത്രി
കസ്തൂരിരംഗന്‍: നാളത്തെ ഹര്‍ത്താലിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യമെന്നു മുഖ്യമന്ത്രി
Wednesday, April 23, 2014 12:19 AM IST
തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടുക്കിയില്‍ എല്‍ഡിഎഫും ഹൈറേഞ്ച് സംരക്ഷണ സമിതിയും നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹര്‍ത്താലിനു പിന്നില്‍ കര്‍ഷകരുടെ പ്രശ്നമല്ലെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു ചെയ്യാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ഗൌരവം കണക്കിലെടുത്തു കരട് വിജ്ഞാപനത്തിനു തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി വാങ്ങി. റിപ്പോര്‍ട്ടില്‍ നടപടിക്രമങ്ങള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണു സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

പരിസ്ഥിതിലോല പ്രദേശങ്ങളുടെ നിര്‍ണയത്തിനു കഡസ്ട്രല്‍ മാപ്പില്‍ സര്‍വേ നമ്പര്‍ രേഖപ്പെടുത്തുന്ന നടപടി വേഗത്തില്‍ പൂര്‍ത്തീയാക്കേണ്ടതുണ്ട്. ഈമാസം 21 വരെയായിരുന്നു ഇതിനുള്ള സമയം നല്‍കിയിരുന്നത്.

എന്നാല്‍, പല പഞ്ചായത്തുകളിലും ജോലിഭാരം കൂടുതലാണെന്നു അറിയിച്ചതോടെ സമയം നീട്ടിനല്‍കി. അതാതു പഞ്ചായത്ത് പ്രസിഡന്റുമാര്‍, വില്ലേജ് ഓഫീസര്‍, ബന്ധപ്പെട്ട ഫോറസ്റ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെയുള്ള കമ്മിറ്റികളാണു കഡസ്ട്രല്‍ മാപ്പ് തയാറേക്കണ്ടത്.


നേരത്തെ നടത്തിയ ഫിസിക്കല്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഡസ്ട്രല്‍ മാപ്പിലേക്ക് സര്‍വേ നമ്പര്‍ എഴുതിച്ചേര്‍ക്കണം. കാര്യങ്ങള്‍ ഇത്രയും വേഗത്തില്‍ നീങ്ങുമ്പോള്‍ എല്‍ഡിഎഫ് സമരം നടത്താനാണു സമയം കണ്െടത്തുന്നത്.

123 വില്ലേജുകളില്‍ 121 വില്ലേജുകള്‍ കഡസ്ട്രല്‍ മാപ്പ് തയാറാക്കി ജില്ലാകളക്ടര്‍ക്കു സമര്‍പ്പിച്ചിട്ടുണ്ട്. വില്ലേജുകളുടെ റിപ്പോര്‍ട്ട് പൂര്‍ണമായും ലഭിച്ചാല്‍ സംസ്ഥാനതല കമ്മിറ്റി പരിശോധിക്കും. ജൈവ വൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി. ഉമ്മന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റിയില്‍ സര്‍വേ ഡയറക്ടര്‍, സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയണ്‍മെന്റ് വകുപ്പ് ഡയറക്ടര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്.

ഈ കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചശേഷം ഓരോ ജില്ലയിലെയും മാപ്പ് പരിശോധിക്കാന്‍ ഡിഎഫ്ഒമാരെ ചുമതലപ്പെടുത്തും. അതിനുശേഷമായിരിക്കും റിപ്പോര്‍ട്ട് ഡല്‍ഹിയിലേക്ക് അയ്യക്കുക.
സര്‍ക്കാര്‍ നടപടികളെ അംഗീകരിക്കുന്നതിനു പകരം ബോധപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.