കുവൈറ്റില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: പ്രതിക്കു രണ്ടരവര്‍ഷം തടവ്
Wednesday, April 23, 2014 12:19 AM IST
കണ്ണൂര്‍: കുവൈറ്റില്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്കു വീസ വാഗ്ദാനംചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്നു പണം തട്ടിയെടുത്ത കേസിലെ പ്രതി മാവേലിക്കര ശ്രീരാഗത്തില്‍ ഗീത റാണിയെ (48) രണ്ടരവര്‍ഷം തടവിനും 10,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു.

കണ്ണൂര്‍സിറ്റി പോലീസ് രജിസ്റര്‍ ചെയ്തു കോഴിക്കോട് സിബിസിഐഡി അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയ കേസിലാണു കണ്ണൂര്‍ ജുഡീഷല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) ടി.പി. അനില്‍ പ്രതിയെ ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി. 2006 ഓഗസ്റ് 27നാണ് കേസ് രജിസ്റര്‍ ചെയ്തത്.

കുവൈറ്റിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ 15,000 രൂപ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുപേരില്‍ നിന്ന് 1.15 ലക്ഷം രൂപ കൈപ്പറ്റുകയും വീസയോ പണമോ നല്‍കാതെ വഞ്ചിക്കുകയും ചെയ്തുവെന്നാണു കേസ്.

തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇടത്തില്‍ കുറ്റ്യേരി ഹൌസില്‍ അനൂപ് നാരായണന്‍, മാണിയൂര്‍ താഴത്ത്ഹൌസില്‍ ശ്രീജിത്ത്, പരിയാരം കൊടക്കുന്നുമ്മല്‍ കെ.വി. രാമകൃഷ്ണന്‍, മേലെചൊവ്വ പുത്തന്‍തേര്‍മഠം ടി. അനൂപ്, പയ്യന്നൂരിലെ ഉണ്ണികൃഷ്ണന്‍ തേര്‍മഠം എന്നിവരുടെ പരാതിയിലാണു പോലീസ് കേസെടുത്തത്. സംസ്ഥാനത്തുടനീളം ഉദ്യോഗാര്‍ഥികളില്‍നിന്നു പണം കൈപ്പറ്റി ഗീതാറാണി തട്ടിപ്പ് നടത്തിയെന്നു പരാതി ഉയര്‍ന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.