എട്ടാംമാസം ഹൃദയം നിലച്ച അമ്മയ്ക്ക് ഇരട്ടക്കുട്ടികളുമായി രണ്ടാംജന്മം
എട്ടാംമാസം ഹൃദയം നിലച്ച അമ്മയ്ക്ക് ഇരട്ടക്കുട്ടികളുമായി രണ്ടാംജന്മം
Wednesday, April 23, 2014 12:23 AM IST
തിരുവനന്തപുരം: എട്ടുമാസം ഗര്‍ഭിണിയായ അമ്മയുടെ ഹൃദയം നിലച്ചതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഇരട്ടക്കുട്ടികളുടെയും തുടര്‍ന്ന് സങ്കീര്‍ണമായ എക്മോ ചികിത്സയിലൂടെ അമ്മയുടെയും ജീവന്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രക്ഷിച്ചു.

എട്ടു മാസം ഗര്‍ഭിണിയായ ഇരുപത്തിയൊന്നുകാരി ശക്തമായ ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്നാണ് അടുത്തുള്ള ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായ രോഗിയെ അടിയന്തര ചികിത്സയ്ക്കായി ഡോക്ടര്‍മാര്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് എത്തിക്കാന്‍ നിര്‍ദേശിച്ചു. കിംസ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ കാര്‍ഡിയോളജിസ്റ് ഡോ. പീറ്റര്‍ കെ. ജോസഫ് ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തകരാറിലായതായി സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഗൈനക്കോളജിസ്റ് ഡോ.റഫീക്കയുടെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയയിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു.

ശസ്ത്രക്രിയയ്ക്കുശേഷം ഹൃദയം നിലച്ച അവസ്ഥയില്‍ കാര്‍ഡിയോ പള്‍മനറി റെസിസ്റേഷനിലൂടെ ചെറിയ രീതിയില്‍ രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ തിരിച്ചുകൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ക്കു സാധിച്ചു. വെ റും പത്തുശതമാനം മാത്രമായിരുന്നു ഈസമയത്ത് ഹൃദയത്തിന്റെ പ്രവര്‍ത്തനം. തുടര്‍ന്നു കിംസിലെ ഹൃദയശസ്ത്രക്രിയാ വിഭാഗം തലവന്‍ ഡോ. ഫാസില്‍ അസീമിന്റെ നേതൃത്വത്തിലുള്ള സംഘം രോഗിക്കു സങ്കീര്‍ണമായ എക്മോ ചികിത്സ നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.


തുടര്‍ന്ന് ആധുനിക എക്മോ ഉപകരണത്തിന്റെ സഹായത്താല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഉപകരണത്തി ലേക്ക് മാറ്റുകയും വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ അഞ്ചുദിവസം എക്മോ ചികിത്സ നല്‍കുകയും ചെയ്തു. ഹൃദയം സ്വയം പ്രവര്‍ത്തനം ആരംഭിച്ചതിനെത്തുടര്‍ന്ന് എക്്മോ സംവിധാനത്തില്‍നിന്നും കൃത്രിമ ശ്വാസോച്ഛാസ സംവിധാനത്തില്‍നിന്നും രോഗിയെ മാറ്റി. പ്രസവം കഴിഞ്ഞ് ആറു ദിവസങ്ങള്‍ക്കുശേഷം തന്റെ ഇരട്ടക്കുട്ടികളെ നേരില്‍ കാണുവാനും അമ്മയ്ക്ക് സാധിച്ചു. പോളിയോ ബാധിച്ചതുമൂലം ചെറുപ്പത്തിലെ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട ഡ്രൈവറാണ് ഇവരുടെ ഭര്‍ത്താവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.