ബാര്‍ ലൈസന്‍സ് കേസ്: ഹൈക്കോടതി ജഡ്ജി വിധി പറയാതെ പിന്മാറി
ബാര്‍ ലൈസന്‍സ് കേസ്: ഹൈക്കോടതി ജഡ്ജി വിധി പറയാതെ പിന്മാറി
Wednesday, April 23, 2014 12:10 AM IST
കൊച്ചി: ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന് അനുമതി തടഞ്ഞ സര്‍ക്കാരിന്റെ ഉത്തരവു ചോദ്യംചെയ്ത് ബാര്‍ ഓണേഴ്സ് അസോസിയേഷനും മറ്റും സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളില്‍ വിധി പറയുന്നതില്‍നിന്നു ഹൈക്കോടതി ജഡ്ജി ജസ്റീസ് സി.ടി. രവികുമാര്‍ പിന്മാറി. കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനിരിക്കേയാണു ജഡ്ജി പിന്മാറിയത്. ഹൈക്കോടതിയിലെ അഭിഭാഷകനായ കെ. തവമണി ഇക്കഴിഞ്ഞ തിങ്കളാഴ്ച തന്റെ വീട്ടിലെത്തി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഈ സാഹചര്യത്തില്‍ കേസില്‍നിന്നു പിന്മാറുകയാണെന്നും ചേംബര്‍ വഴി ജഡ്ജി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഹര്‍ജി അവധിക്കാല കോടതിയിലെ ഉചിതമായ ബെഞ്ചിലേക്കു മാറ്റാവുന്നതാണെന്നും ജഡ്ജി നിര്‍ദേശിച്ചു. വേനല്‍ അവധിയായതിനാല്‍ ജസ്റീസ് രവികുമാറിന് ഇന്നലെ ഹൈക്കോടതിയില്‍ സിറ്റിംഗ് ഉണ്ടായിരുന്നില്ല. എന്നാല്‍, അദ്ദേഹം ചേംബറിലെത്തി കേസില്‍നിന്നു പിന്മാറുകയാണെ ന്ന് അറിയിക്കുകയായിരുന്നു.

കേസില്‍ കഴിഞ്ഞ 11ന് അവസാനവാദം പൂര്‍ത്തിയായതായി ജഡ്ജി വ്യക്തമാക്കി. കേസില്‍ ഉത്തരവ് എഴുതി ഒപ്പിടാന്‍ ഇരുന്നതാണ്. എന്നാല്‍, അഭിഭാഷകന്‍ തിങ്കളാഴ്ച തന്റെ വീട്ടില്‍ വന്നു കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ശ്രമിച്ചു. അതിനാല്‍ കേസില്‍ വിധി പറയുന്നില്ല. അവധിക്കാലത്തുതന്നെ ഹര്‍ജിക്കാര്‍ക്കു മറ്റൊരു ബെഞ്ചില്‍ ഹര്‍ജി നല്‍കാമെന്നും ഉത്തരവില്‍ പറയുന്നു.

ജഡ്ജിയുടെ വീട്ടില്‍ പോയിരുന്നുവെന്നതു ശരിയാണെന്നും എന്നാല്‍ ഏതെങ്കിലും തരത്തില്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കെ. തവമണി പറയുന്നു. കേസില്‍ തനിക്കു വക്കാലത്തില്ല. ജഡ്ജിയെ പരിചയമുള്ള സാഹചര്യത്തില്‍ സൌഹൃദത്തിന്റെ പേരില്‍ മാത്രമാണു സന്ദര്‍ശനം നടത്തിയത്. മുമ്പ് അബ്കാരി കേസുകള്‍ നടത്തിയിരുന്ന സമയത്ത് ജഡ്ജിയുടെ വീടിനു സമീപം സ്ഥലം മേടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നു പറഞ്ഞിരുന്നു. ഇതു ജഡ്ജി തെറ്റിദ്ധരിച്ചതാവാമെന്നും അദ്ദേഹം വിശദീകരിച്ചു.

എഫ്എല്‍ 3 ലൈസന്‍സുകളുമായി ബന്ധപ്പെട്ട 54 ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. എന്നാല്‍ ഹര്‍ജികള്‍ പരിഗണിക്കവേ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാല്‍ കേസുമായി ബന്ധപ്പെട്ടു നടപടികള്‍ സ്വീകരിക്കുന്നതിനു സര്‍ക്കാരിനു പരിമിതിയുണ്െടന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഈ സാഹചര്യത്തില്‍ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവു നല്‍കാന്‍ ഹൈക്കോടതി തയാറായില്ല. ഏപ്രില്‍ 11നു കേസില്‍ വാദം പൂര്‍ത്തിയായി ഹര്‍ജികള്‍ വിധി പറയാനായി മാറ്റിയിരുന്നു.


സംസ്ഥാനത്തെ ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ടത് മാര്‍ച്ച് 31നായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ഫീസ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. തീരുമാനം എടുത്താല്‍ തന്നെ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി ആവശ്യമായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പറ്റാതെ വന്നതിനാല്‍ ബാര്‍ ലൈസന്‍സ് ഫീസ് അടയ്ക്കാന്‍ ഉടമകള്‍ക്കു കഴിഞ്ഞില്ല. അതിനാല്‍ ഏപ്രില്‍ ഒന്നു മുതല്‍ ബാറുകള്‍ തുറന്നുപ്രവര്‍ത്തിച്ചില്ല. ഇതിനെതിരേ ഒട്ടേറെ ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ച് ഹര്‍ജികള്‍ നല്‍കി. അതിനിടെ ക്ളാസ് രണ്ട് നിലവാരത്തിലുള്ള ഹോട്ടലുകള്‍ക്കു നിലവിലുള്ള ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നേരത്തേയുള്ള തീരുമാനം സുപ്രീംകോടതി ശരിവച്ചു. ക്ളാസ് മൂന്നു ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് ഫീസ് അടയ്ക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജികള്‍ നിലനില്‍ക്കെ തന്നെ അവസരവും നല്‍കി. എന്നാല്‍ ഹര്‍ജിക്കാരില്‍ ഭൂരിഭാഗവും ക്ളാസ് രണ്ട് വിഭാഗത്തില്‍പ്പെട്ട ഹോട്ടലുടമകള്‍ ആയിരുന്നു. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ അവസരം ലഭിക്കാത്തതിനെതിരേ കൊടുത്ത ഹര്‍ജിക്കാരില്‍ ക്ളാസ് മൂന്ന് വിഭാഗത്തില്‍പ്പെട്ടവര്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം കേസില്‍ നിന്നു പിന്മാറിയെങ്കിലും ക്ളാസ് രണ്ട് വിഭാഗത്തില്‍പ്പെട്ടവര്‍ ബാര്‍ ലൈസന്‍സ് റദ്ദാക്കിയതുകൂടി ചേര്‍ത്ത് ഹര്‍ജി പുതുക്കി നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.