ബിഎഡ് കോളജ് പ്രവേശനം: വ്യവസ്ഥകള്‍ പാലിക്കണമെന്നു ഹൈക്കോടതി
ബിഎഡ് കോളജ് പ്രവേശനം: വ്യവസ്ഥകള്‍ പാലിക്കണമെന്നു ഹൈക്കോടതി
Wednesday, April 23, 2014 12:30 AM IST
കൊച്ചി: അധ്യാപക വിദ്യാഭ്യാസത്തിനായുള്ള ദേശീയ കൌണ്‍സിലിന്റെ (എന്‍സിടിഇ) വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടു വേണം കേരള യൂണിവേഴ്സിറ്റിക്കു കീഴിലെ പത്തു ബിഎഡ് കോളജുകളില്‍ പുതിയ അധ്യയന വര്‍ഷത്തിലെ പ്രവേശനമെന്നു ഹൈക്കോടതി ഉത്തരവിട്ടു. നടപടി ക്രമങ്ങളിലെ അപാകത മൂലം 2013-14 വര്‍ഷത്തെ ബിഎഡ് കോഴ്സ് പ്രവേശനത്തിന് അംഗീകാരമില്ലാത്ത സാഹചര്യത്തില്‍ ബിഎഡ് കോളജുകളുടെ പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കിയ എന്‍സിടിഇ ദക്ഷിണ മേഖലാ സമിതിയുടെ നടപടി ചോദ്യം ചെയ്തു കൊല്ലം സ്വദേശി അജിത്ത് ഐസക് സമര്‍പ്പിച്ച പൊതു താത്പര്യഹര്‍ജിയിലാണ് ചീഫ് ജസ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

യൂണിവേഴ്സിറ്റി നടത്തുന്ന കോഴ്സുകള്‍ക്ക് അംഗീകാരം ഉണ്െടന്നു കരുതിയാണു വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത്. ഈ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നടപടികള്‍ സ്വീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. 2013-14 വര്‍ഷത്തെ ബിഎഡ് കോഴ്സ് പ്രവേശനത്തിന് അംഗീകാരം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ കോളജുകളുടെ അപേക്ഷ പരിഗണിച്ച് എന്‍സിടിഇ ദക്ഷിണ മേഖലാ സമിതി വ്യവസ്ഥകള്‍ക്ക് ഇളവു നല്‍കി പ്രവേശനത്തിന് അനുമതി നല്‍കി. മേഖലാ സമിതി അധികാരപരിധി ലംഘിച്ചാണു പ്രവേശനത്തിന് അനുമതി നല്‍കിയതെന്നു കരുതിയാല്‍ പോലും കോഴ്സിന് അംഗീകാരമില്ലെന്നു വിദ്യാര്‍ഥികള്‍ക്ക് അറിയാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.


ഈ അധ്യയന വര്‍ഷത്തെ പ്രവേശന നടപടികളില്‍ ഇടപെടുന്നതു ശരിയല്ല. എന്നാല്‍ 2014-15 കാലയളവിലെ വിദ്യാര്‍ഥി പ്രവേശനം എന്‍സിടിഇയുടെ ചട്ടപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചാവണം. വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെങ്കില്‍ കോളജുകള്‍ക്കു പ്രവേശനത്തിന്റെ കാര്യത്തില്‍ ഇളവു നല്‍കാന്‍ മേഖലാ സമിതിക്ക് അധികാരമുണ്ടാകില്ല. ഇത്തരത്തില്‍ നടപടി സ്വീകരിക്കാന്‍ എന്‍സിടിഇ അധ്യക്ഷനു മാത്രമാണ് അധികാരം. കൌണ്‍സില്‍ അധ്യക്ഷന്റെ അനുമതിയോടെ മാത്രമേ ഇളവു സംബന്ധിച്ച് നടപടി സ്വീകരിക്കാവൂ. 2013 ഒക്ടോബര്‍ 15 മുതല്‍ 19 വരെ നടന്ന പരിശോധനയുടെ അടിസ്ഥാനത്തിലുള്ള തീരുമാനം ഈ വര്‍ഷത്തെ കോഴ്സുകള്‍ക്കു മാത്രമേ ബാധാകമാക്കാനാവൂ എന്നും അടുത്ത അധ്യയന വര്‍ഷത്തില്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തായാക്കി മാത്രമേ ക്ളാസുകള്‍ ആരംഭിക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.