അമിതവണ്ണത്തിനു ബലൂണ്‍ ചികിത്സയുമായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി
Wednesday, April 23, 2014 12:31 AM IST
അങ്കമാലി: അമിതവണ്ണം കുറയ്ക്കാന്‍ ആമാശയത്തില്‍ ബലൂണ്‍ സ്ഥാപിച്ചുള്ള ചികിത്സയില്‍ നൂതന രീതിയുമായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി ശ്രദ്ധനേടുന്നു. ശരീരത്തിനുള്ളില്‍ വച്ചതിനുശേഷവും ആവശ്യാനുസരണം വലിപ്പം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാവുന്നതും, ഒരു വര്‍ഷം വരെ ഉപയോഗിക്കാവുന്നതുമായ പുതുതലമുറയില്‍പ്പെട്ട ബലൂണ്‍ ഉപയോഗിച്ചുള്ള ചികിത്സ കഴിഞ്ഞ ദിവസം എല്‍എഫില്‍ നടത്തി. ഇത്തരം ബലൂണ്‍ ഉപയോഗിച്ചുള്ള ചികിത്സ ആദ്യമായാണ് കേരളത്തില്‍ നടത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു.

106 കിലോ ശരീരഭാരമുള്ള എറണാകുളം സ്വദേശിനിയായ നാല്‍പതുകാരിയാണ് ചികിത്സയ്ക്കു വിധേയയായത്. ഗാസ്ട്രോഎന്ററോളജിസ്റ് ഡോ. റോഷിന്‍ പൌലോസിന്റെ നേതൃത്വത്തിലാണ് എന്‍ഡോസ്കോപ്പി ചികിത്സ നടത്തിയത്. അമിതവണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയയെ അപേക്ഷിച്ച് കാര്യമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ചെലവു കുറഞ്ഞതും 20 മിനിറ്റു മാത്രം സമയമെടുക്കുന്നതുമാണ് ഈ ചികിത്സ. സാധാരണഗതിയില്‍ ആശുപത്രിയില്‍ അഡ്മിറ്റാകേണ്ട ആവശ്യവുമില്ല. എന്‍ഡോസ്കോപ്പി വഴി ആമാശയത്തില്‍ സ്ഥാപിക്കുന്ന ബലൂണില്‍ തുടക്കത്തില്‍ അര ലിറ്ററോളം ദ്രാവകമാണു നിറയ്ക്കുക. ആമാശയത്തില്‍ ഏതുസമയവും നിറഞ്ഞിരിക്കുന്ന ബലൂണ്‍ വിശപ്പ് ഗണ്യമായി കുറയ്ക്കും.


മാസങ്ങള്‍ക്കുശേഷം വിശപ്പ് തിരികെ വന്നു തുടങ്ങിയാല്‍ എന്‍ഡോസ്കോപ്പിയിലൂടെ തന്നെ ബലൂണിലെ ദ്രാവകത്തിന്റെ അളവ് വര്‍ധിപ്പിക്കാനും കഴിയും. ബലൂണ്‍ സ്ഥാപിച്ചിട്ടുള്ള വ്യക്തിക്ക് എന്തു ജോലി ചെയ്യുന്നതിനും തടസമില്ല. ശരാശരി 25 മുതല്‍ 35 വരെ തൂക്കം ഈ ചികിത്സവഴി കുറയ്ക്കാനാകും. എന്‍ഡോസ്കോപ്പിയിലൂടെ ആമാശയത്തില്‍ വയ്ക്കാവുന്ന ബലൂണ്‍ മുമ്പും ലഭ്യമായിരുന്നെങ്കിലും അവയുടെ പരിമിതികള്‍ മൂലം വേണ്ടത്ര പ്രയോജനം രോഗികള്‍ക്കു കിട്ടിയിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.