എടത്വാ പള്ളി തിരുനാള്‍ 27നു തുടങ്ങും
Wednesday, April 23, 2014 12:37 AM IST
ആലപ്പുഴ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദയുടെ തിരുനാള്‍ 27 മുതല്‍ മേയ് 14 വരെ ആഘോഷിക്കും. 27നു രാവിലെ 7.30നു ഫാ. ജോര്‍ജ് പഴയപുര കൊടിയേറ്റും. മേയ് മൂന്നിനു രാവിലെ 7.30നു തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. തുടര്‍ന്ന് വിശുദ്ധ ഗീവര്‍ഗീസ് സഹദയുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും.

30ന് വൈകുന്നേരം നാലിനു കൊച്ചി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കരിയില്‍, മേയ് അഞ്ചിനു രാവിലെ 7.30 നു ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആറിനു രാവിലെ 7.30ന് മാവേലിക്കര രൂപതാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവര്‍ ദിവ്യബലി അര്‍പ്പിക്കും. അഞ്ച്, ആറ് തീയതികളില്‍ രാത്രി എട്ടിനു വെടിക്കെട്ട.് ആറിനു വൈകുന്നേരം 5.30നു വിശുദ്ധ ഗീവര്‍ഗീസ് സഹദയുടെ ചെറിയ രൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം, പ്രധാന തിരുനാള്‍ ദിനമായ മേയ് ഏഴിനു വൈകുന്നേരം വിശുദ്ധ ഗീവര്‍ഗീസ് സഹദയുടെ അത്ഭുത തിരുസ്വരൂപം എഴുന്നെള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം. മേയ് 14നു എട്ടാമിടത്തോടെ തിരുനാള്‍ സമാപിക്കും. അന്നേദിവസം വൈകുന്നേരം നാലിനു വിശുദ്ധ ഗീവര്‍ഗീസ് സഹദയുടെ ചെറിയ രൂപം എഴുന്നെള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം കുരിശടിയിലേക്കു നടക്കും. തുടര്‍ന്നു കരിമരുന്ന് പ്രകടനം.


രാത്രി ഒമ്പതിനു ഗീവര്‍ഗീസ് സഹദയുടെ അത്ഭുത തിരുസ്വരൂപം തിരുനടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ സമാപിക്കും. ഏപ്രില്‍ 27നു രാവിലെ ആറുമുതലും 28 മുതല്‍ മേയ് ഏഴുവരെ രാവിലെ അഞ്ചുമുതലും മേയ് എട്ടുമുതല്‍ 14 വരെ രാവിലെ ആറു മുതലും വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥന ശുശ്രുഷ-നൊവേനയും ലദീഞ്ഞും നടക്കും. പത്തു ലക്ഷത്തോളംതീര്‍ഥാടകര്‍ തിരുനാള്‍ ദിനങ്ങളില്‍ പള്ളിയിലെത്തുമെന്നാണു പ്രതീക്ഷ.

തിരുനാള്‍ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു തിരുനാള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു തിരുനാളിനോടനുബന്ധിച്ചു പ്രത്യേക കെഎസ്ആര്‍ടിസി സര്‍വീസുകളും എടത്വയിലേക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ വികാരി ഫാ. ജോര്‍ജ് പഴയപുര, ജനറല്‍ കണ്‍വീനര്‍ ജെ.ടി. റാംസെ, ജോസഫ് തോമസ് കുന്നേല്‍, ബിനോയി ഉലക്കപ്പാടില്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.