പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവം: വനിതാ എസ്ഐയെ അവധിയെടുപ്പിക്കാന്‍ ശ്രമം
Thursday, April 24, 2014 12:04 AM IST
കോഴിക്കോട്: മുംബൈ പനവേല്‍ സ്വദേശിനിയായ പതിനഞ്ചുകാരിയെ കോഴിക്കോട്ടെത്തിച്ചു ലോഡ്ജില്‍ പീഡിപ്പിച്ച സംഭവം കൈകാര്യം ചെയ്തതിലെ വീഴ്ച മറികടക്കാന്‍ പോലീസ് ശ്രമം തുടങ്ങി. നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാരോപണമുയര്‍ന്ന വനിതാ സബ് ഇന്‍സ്പെക്ടറെ രക്ഷപ്പെടുത്താനാണു പോലീസ് ഓഫീസര്‍മാരില്‍ ഒരു വിഭാഗം ശ്രമം ശക്തമാക്കിയത്. നീക്കത്തിനെതിരെ മറ്റൊരു വിഭാഗം കടുത്ത അതൃപ്തിയുമായി രംഗത്തു വന്നതോടെ പ്രശ്നം രൂക്ഷമായിരിക്കുകയാണ്.

വനിതാ എസ്ഐയുടെ ഭാഗത്തു നിന്നും കുറ്റകരമായ അനാസ്ഥയുണ്ടായെന്നു ബാലാവകാശ കമ്മീഷന്‍ കണ്െടത്തിയിട്ടുണ്ട്. കേസ് അടുത്ത 28ന് നടക്കാനിരിക്കെ അന്നുമുതല്‍ 34 ദിവസത്തെ കമ്മ്യൂട്ടഡ് ലീവില്‍ പോകാന്‍ എസ്ഐയോട് ഉന്നത തലങ്ങളില്‍ നിന്നു നിര്‍ദ്ദേശമുണ്ടായതെന്നാണ് വിവരം. 68 ദിവസത്തെ അരദിവസം വീതമുള്ള ലീവ് ചേര്‍ത്താണു ശമ്പളം നഷ്ടപ്പെടാത്ത വിധത്തിലുള്ള കമ്മ്യൂട്ടഡ് ലീവ് എടുക്കാന്‍ ഒരു സംഘം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വനിതാ എസ്ഐക്ക് നല്‍കിയ നിര്‍ദ്ദേശം.

തെരഞ്ഞെടുപ്പും വോട്ടെണ്ണലും കാരണം അടുത്ത മാസം 21 വരെ അത്യാവശ്യമില്ലാതെ ആരും ലീവെടുക്കരുതെന്ന ആഭ്യന്തര വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം മറികടന്നാണു വനിതാ എസ്ഐക്ക് ലീവ് നല്‍കാന്‍ നീക്കം നടക്കുന്നത്. സിറ്റിയില്‍ വനിതാ പോലീസുകാര്‍ എണ്ണത്തില്‍ കുറവാണ്. മറ്റു ജില്ലകളില്‍ നിന്നും മറ്റുമായി പോലീസിനെ നഗരത്തിലേക്ക് വിന്യസിക്കുന്ന സാഹചര്യത്തിലാണു കേസില്‍ നിന്നും തലയൂരുന്നതിനായി വനിതാ എസ്ഐയെ രക്ഷപ്പെടുത്താന്‍ അവധിനീക്കം നടത്തുന്നത്. കേസ് അട്ടിമറിക്കാനല്ലാതെ മറ്റെന്തുകാര്യത്തിനാണ് വനിതാ എസ്ഐയെ ലീവില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നതെന്നാണ് ഒരു വിഭാഗം പോലീസ് ഓഫീസര്‍മാര്‍ ചോദിക്കുന്നത്.


പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് കൈകാര്യം ചെയ്യുന്നത് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്. വനിതാ എസ്ഐ കുട്ടിയില്‍ നിന്നെടുത്ത മൊഴി ഉള്‍പ്പടെയുള്ള ഹര്‍ജി ഇതുവരെ കോടതി ഫയലില്‍ സ്വീകരിച്ചിട്ടില്ലെന്നാണു വിവരം. എന്നാല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ അത് എസ്ഐ സ്വീകരിച്ച നടപടിയിലെ ഗുരുതരമായ വീഴ്ചയാണെന്നു ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. നസീര്‍ ചാലിയം ദീപികയോടു പറഞ്ഞു. അടുത്ത 28ന് ബാലാവകാശ കമ്മീഷന്‍ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.