ബാര്‍ ലൈസന്‍സ് കേസ്: കെ. തവമണിക്കു നോട്ടീസ്
Thursday, April 24, 2014 11:46 PM IST
കൊച്ചി: ബാര്‍ ലൈസന്‍സ് കേസില്‍ ഹൈക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം സംബന്ധിച്ചു വിശദീകരണം ആവശ്യപ്പെട്ടു കേരള ബാര്‍ കൌണ്‍സില്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ. തവമണിക്കു നോട്ടീസ് നല്‍കി. ബാര്‍ ലൈസന്‍സ് കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചിരുന്ന ഹൈക്കോടതി ജഡ്ജി ജസ്റീസ് സി.ടി. രവികുമാറിന്റെ വീട്ടിലെത്തി കേസുമായി ബന്ധപ്പെട്ടു സംസാരിക്കാന്‍ ശ്രമിച്ചുവെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു നോട്ടീസ് അയച്ചത്. 14 ദിവസത്തിനകം വിശദീകരണം നല്‍കാനാണു നിര്‍ദേശം. അഭിഭാഷകന്‍ സ്വാധീനിക്കാന്‍ ശ്രമിച്ച സാഹചര്യത്തില്‍ കേസില്‍ വിധി പറയുന്നതില്‍നിന്നു വിട്ടുനില്‍ക്കുകയാണെന്നു ജഡ്ജി ചൊവ്വാഴ്ച അറിയിച്ചിരുന്നു.

തൊഴില്‍പരമായ പെരുമാറ്റദൂഷ്യമാണ് അഭിഭാഷകനെതിരേ ആരോപിക്കപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ടു നടപടികള്‍ സ്വീകരിക്കാന്‍ ബാര്‍ കൌണ്‍സിലിന് അഭിഭാഷകന്റെ വിശദീകരണം ആവശ്യമായ സാഹചര്യത്തിലാണു വിശദീകരണം തേടുന്നത്. കേസില്‍നിന്നു സ്വയം പിന്മാറിക്കൊണ്ട് ഹൈക്കോടതി ജഡ്ജി നല്‍കിയ ഉത്തരവില്‍ കെ. തവമണിയുടെ പേരെടുത്തു പറഞ്ഞിരുന്നു.

ഹൈക്കോടതി സീനിയര്‍ അഡ്വക്കറ്റ്സ് അസോസിയേഷനും തവമണിയുടെ നടപടിക്കെതിരേ രംഗത്തു വന്നു. ജഡ്ജിയുടെ വീട്ടില്‍ ചെന്ന് കേസുമായി ബന്ധപ്പെട്ടു സംസാരിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നീതിനിര്‍വഹണത്തിലുള്ള ഇടപെടലും കോടതിയലക്ഷ്യവുമാണെന്ന് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. ജഡ്ജിയുടെ വീട്ടില്‍ ചെന്നു സംസാരിക്കാന്‍ ശ്രമിച്ചുവെന്ന് കോടതി ഉത്തരവില്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ തന്നെ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇത്തരം ഇടപെടലുകള്‍ നീതിനിര്‍വഹണത്തിന്റെ സുതാര്യതയെ ബാധിക്കും. എന്നാല്‍, കേസിലെ വിധി ജഡ്ജി മുന്‍പുതന്നെ എഴുതിയിരുന്നുവെന്നു പറയുന്ന സാഹചര്യത്തില്‍ അഭിഭാഷകന്റെ ഇടപെടല്‍ കണക്കിലെടുക്കാതെ വിധി പറയുകയാണു വേണ്ടിയിരുന്നത്. അതിനുശേഷം അഭിഭാഷകനെതിരേ നടപടിക്കു ബാര്‍ കൌണ്‍സിലിനോടു ശിപാര്‍ശ ചെയ്യണമായിരുന്നു. അഭിഭാഷകന്റെ ഇടപെടല്‍ ഉണ്ടായെന്ന കാരണത്താല്‍ മാത്രം വിധി പ്രസ്താവിക്കാതിരിക്കേണ്ടതില്ലായിരുന്നുവെന്നു സീനിയര്‍ അഡ്വക്കറ്റ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.


ബാര്‍ ലൈസന്‍സ് റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരേയും മാര്‍ച്ച് 31നു മുമ്പ് ബാര്‍ ലൈസന്‍സ് പുതുക്കാനുള്ള അവസരം നഷ്ടപ്പെട്ടതിനെതിരേയും ബാറുടമകള്‍ നല്‍കിയ ഹര്‍ജികളില്‍ വിധി പറയുന്നതില്‍നിന്നാണു ജഡ്ജി പിന്മാറിയത്. മാര്‍ച്ച് 31 മുതല്‍ ദിവസങ്ങളോളം വാദം കേട്ടശേഷമാണ് ഹൈക്കോടതി കേസ് വിധിപറയാന്‍ മാറ്റിയത്. ഇതിനിടെ ഹൈക്കോടതി അഭിഭാഷകനായ കെ. തവമണി തന്റെ വീട്ടിലെത്തി കേസുമായി ബന്ധപ്പെട്ടു സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നു ജഡ്ജി ഉത്തരവില്‍ വെളിപ്പെടുത്തി. താന്‍ ജഡ്ജിയുടെ വീട്ടില്‍ പോയിരുന്നുവെങ്കിലും കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നായിരുന്നു അഡ്വ. തവമണിയുടെ വിശദീ കരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.