തുണിക്കടയിലെ ജീവനക്കാരിയുടെ മാല കവര്‍ന്ന കേസില്‍ യുവതി പിടിയില്‍
Thursday, April 24, 2014 12:10 AM IST
കോലഞ്ചേരി: പട്ടിമറ്റത്തെ വസ്ത്രവ്യാപാരശാലയില്‍ രണ്ടു ദിവസം മാത്രം ജോലി ചെയ്ത് സഹപ്രവര്‍ത്തകയുടെ ഒന്നര പവന്‍ സ്വര്‍ണമാലയുമായി മുങ്ങിയ യുവതിയെ കുന്നത്തുനാട് പോലീസ് അറസ്റ് ചെയ്തു. കണ്ടനാട് ഉദയംപേരൂര്‍ സ്വദേശി അമ്പിളി (30) ആണ് പിടിയിലായത്. ഒരാഴ്ച മുമ്പ് പട്ടിമറ്റം-മൂവാറ്റുപുഴ റോഡിലെ കടയില്‍ ജോലിക്ക് എത്തിയ അമ്പിളി വിദേശത്തുള്ള ഭര്‍ത്താവിന് അയച്ചുകൊടുക്കുന്നതിനു ഫോട്ടോയെടുക്കാന്‍ വേണ്ടി എന്നു പറഞ്ഞ് സഹപ്രവര്‍ത്തകയുടെ മാല ഊരി വാങ്ങി മുങ്ങുകയായിരുന്നു. ജോലിക്കെത്തിയപ്പോള്‍ അമ്പിളി കടയില്‍ നല്കിയ മൊബൈല്‍ നമ്പറും തെറ്റായിരുന്നു.

കൂത്താട്ടുകുളം, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, അയര്‍ക്കുന്നം, ചങ്ങനാശേരി, തിരുവല്ല സ്റേഷനുകളില്‍ സമാനമായ കേസുകളില്‍ അമ്പിളിയെ നേരത്തെ പിടികൂടിയിട്ടുണ്ട്. 2012ല്‍ കൂത്താട്ടുകുളം സ്റേഷനതിര്‍ത്തിയിലെ വീട്ടില്‍ വീട്ടുജോലിക്കെത്തി വീട്ടുടമയെ കബളിപ്പിച്ച് മൂന്നു പവന്‍ സ്വര്‍ണവുമായി മുങ്ങിയ കേസില്‍ പിടിയിലായി കഴിഞ്ഞ വര്‍ഷം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. കുന്നത്തുനാട് സിഐ ജി. മനോജ്, എസ്ഐ പി.കെ. ശശീന്ദ്രന്‍, ഗ്രേഡ് എസ്ഐ പ്രഭാകരന്‍, സിവില്‍ പോലീസ് ഓഫീസര്‍ ഇക്ബാല്‍ തുടങ്ങിയവരാണ് അന്വേഷണത്തിനു നേതൃത്വം നല്കിയത്. കോലഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.