പ്ളസ്ടു സ്കൂള്‍ ഉപസമിതി യോഗം ഇന്നത്തേക്കു മാറ്റി
Tuesday, July 22, 2014 12:18 AM IST
തിരുവനന്തപുരം: മന്ത്രിമാരുടെ അസൌകര്യത്തെത്തുടര്‍ന്നു പുതിയ പ്ളസ് ടു സ്കൂളുകളും ബാച്ചുകളും അനുവദിക്കുന്നതിനായി ഇന്നലെ നിശ്ചയിച്ചിരുന്ന മന്ത്രിസഭാ ഉപസമിതിയോഗം ഇന്നത്തേക്കു മാറ്റി. പ്ളസ് ടു സ്കൂളും ബാച്ചും അനുവദിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.

ഇന്നലെ വൈകുന്നേരം ഉപസമിതി യോഗം ചേരാനാണു നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഉപസമിതി അംഗങ്ങളായ രണ്ടു മന്ത്രിമാര്‍ക്ക് ഇന്നലെ തലസ്ഥാനത്ത് എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ യോഗം ഇന്നത്തേക്കു മാറ്റുകയായിരുന്നു.

അതേസമയം, പുതിയ പ്ളസ്ടു സ്കൂളും അധിക ബാച്ചും അനുവദിക്കുന്നതു സംബന്ധിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിയാലോചിച്ച് ഇന്നോ നാളെയോ തീരുമാനമെടുക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് അറിയിച്ചു. പുതിയ കാര്യങ്ങള്‍ വരുമ്പോള്‍ തര്‍ക്കമുണ്ടാകുന്നതു സ്വാഭാവികമാണെന്നും മന്ത്രി അറിയിച്ചു.


സംസ്ഥാനത്തെ 134 സ്കൂളുകളില്‍ പ്ളസ് ടു അനുവദിക്കാനും 101 ഹൈസ്കൂളുകളെ രണ്ടു ബാച്ച് വീതമുള്ള ഹയര്‍ സെക്കന്‍ഡറിയാക്കാനും ഉയര്‍ത്താനും തീരുമാനിച്ചിരുന്നു. കൂടാതെ 189 അധിക ബാച്ചുകള്‍ അനുവദിക്കാനും തത്ത്വത്തില്‍ ധാരണയായിരുന്നു. എന്നാല്‍, എതൊക്കെ സ്കൂളുകളില്‍ അനുവദിക്കണമെന്ന തര്‍ക്കം നിലനില്‍ക്കുകയാണ്. ഇപ്പോള്‍ 800 സ്കൂളുകളുടെ പട്ടികയാണു സ്കൂളിനും ബാച്ചിനുമായി നിലവിലുള്ളത്. ഇത് 600 എങ്കിലും ആക്കി മാറ്റുകയാണ് ഉപസമിതിയുടെ ലക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.