ഏറ്റുമാനൂരില്‍ ഡിവൈഎഫ്ഐ- സിപിഎം സംഘര്‍ഷം
Saturday, July 26, 2014 12:19 AM IST
ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ ഡിവൈഎഫ്ഐ - സിപിഎം സംഘര്‍ഷം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകനും കുടംബാംഗങ്ങളും ഉള്‍പ്പെടെ ഏഴു പേര്‍ക്കു പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. ഏറ്റുമാനൂര്‍ മങ്കരക്കലുങ്കിനു സമീപം സിഎസ്ഐ പള്ളിക്കു സമീപം ബുധനാഴ്ച വൈകുന്നേരമാണു സംഘര്‍ഷമുണ്ടായത്.

സിപിഎം പ്രവര്‍ത്തകനു സിഐടിയു തൊഴിലാളിയുമായ ബാബു, ഭാര്യ കുഞ്ഞുമോള്‍, മക്കളും വിദ്യാര്‍ഥികളുമായ ജിതിന്‍, ജിത്തു, പള്ളിവാതുക്കല്‍ ഓമന, പൂന്തോട്ടത്തില്‍ ജിജോ, മങ്കരക്കലുങ്ക് സ്വദേശി വാവച്ചന്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. പള്ളിയോടു ചേര്‍ന്നുള്ള ഗ്രൌണ്ടില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന ഡിവൈഎഫ്ഐ മേഖലാ ഭാരവാഹിയായ സനേഷും മറ്റൊരു കളിക്കാരനുമായി ബൂട്ട് ഉപയോഗിക്കുന്നതുമായുണ്ടായ തര്‍ക്കമാണ് പ്രശ്നകാരണം.

പിന്നീട് ഈ പ്രശ്നം ഡിവൈഎഫ്ഐ നേതാക്കള്‍ ഏറ്റെടുക്കുകയായിരുന്നു. ഡിവൈഎഫ്ഐയുടെ ഒരു നേതാവിന്റെയും ഒരു പഞ്ചായത്ത് മെംബറുടെയും നേതൃത്വത്തിലെത്തിയ ഒരു സംഘം സിപിഎം പ്രവര്‍ത്തകനെയും കുടുംബത്തെയും സമീപവാസികളെയും ആക്രമിക്കുകയായിരുന്നു. ഒടുവില്‍ നാട്ടുകാര്‍ സംഘടിതരായി ഡിവൈഎഫ്ഐക്കാരെ ഓടിച്ചു. കുറേനാള്‍ മുമ്പ് ഇവിടെയുണ്ടായ ഒരു കാഞ്ചാവ് ആക്രമണക്കേസുമായി ബന്ധപ്പെടുത്തി സിപിഎം പ്രവര്‍ത്തകരെ കഞ്ചാവ് ഇടപാടുകാരാക്കാനുള്ള ശ്രമവും ഡിവൈഎഫ്ഐക്കാരുടെ ഭാഗത്തുനിന്നുണ്ടായി.


ഇത്തരത്തില്‍ തെറ്റായ വിവരം നല്‍കി എക്സൈസ് സംഘത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് വിളിച്ചുവരുത്തുകയും ചെയ്തു. തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു മനസിലാക്കിയ എക്സൈസ് സംഘം അവിടെനിന്നും മടങ്ങുകയായിരുന്നു.

അതേസമയം സിപിഎം പ്രവര്‍ത്തകര്‍ കഞ്ചാവ് ഇടപാടുമായി ബന്ധപ്പെടുത്തി സംഘര്‍ഷമുണ്ടാക്കുകയും എക്സൈസ് സംഘത്തെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നുവെന്ന രീതിയില്‍ ഇന്ന് മറ്റു ചില പത്രങ്ങളിലും വാര്‍ത്ത വന്നത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതിയില്‍ വാര്‍ത്ത വന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.