രണ്ടു ലക്ഷത്തിനു പകരം ഒരു കോടിയുടെ ബാങ്ക് നോട്ടീസ്: കോടതി വിശദീകരണം തേടി
Saturday, July 26, 2014 12:20 AM IST
കൊച്ചി: ബാങ്കില്‍ നിന്ന് മൂന്നു ലക്ഷം രൂപ വായ്പയെടുത്തതില്‍ തിരിച്ചടക്കേണ്ടിയിരുന്ന രണ്ടു ലക്ഷത്തിനു പകരം 1.08 കോടി രൂപ ആവശ്യപ്പെട്ട് ഇടപ്പള്ളി പത്തടിപ്പാലത്ത് 16 സെന്റ് സ്ഥലത്തിനു ജപ്തി നോട്ടീസ് നല്‍കിയതിനെതിരെ വയോധികയായ കമലാക്ഷി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി എച്ച്ഡിഎഫ്സി ബാങ്കിനോടു വിശദീകരണം തേടി.

ജസ്റീസ് ചിദംബരേഷാണ് ഹര്‍ജി പരിഗണിക്കുന്നത്. 1994ല്‍ ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ നിന്നാണ് കമലാക്ഷി മൂന്നു ലക്ഷം രൂപ വായ്പയെടുത്തത്. ഒരു ലക്ഷം രൂപ തിരിച്ചടച്ചു. ഇതിനിടയില്‍ ലോര്‍ഡ് കൃഷ്ണ ബാങ്ക് കൈമാറ്റത്തില്‍ സെഞ്ചൂറിയന്‍ ബാങ്കിന്റെ ഭാഗമായി, തുടര്‍ന്ന് അത് എച്ച്ഡിഎഫ്സി ഏറ്റെടുത്തു.


ബാങ്ക് കൈമാറ്റങ്ങള്‍ക്കിടയില്‍ വായ്പാതിരിച്ചടവ് സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാകാത്തതിനാല്‍ കമലാക്ഷിയുടെ തിരിച്ചടവ് മുടങ്ങി. ബാങ്കില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല.

പത്തടിപ്പാലത്തെ 16 സെന്റ് സ്ഥലം ബാങ്ക് ഏറ്റെടുത്ത് വില്‍ക്കുന്നുവെന്നു കാട്ടി കഴിഞ്ഞ ജനുവരിയില്‍ നോട്ടീസ് ലഭിക്കുമ്പോഴാണ് കമലാക്ഷി വിവരങ്ങള്‍ അറിയുന്നത്. അടയ്ക്കാനുള്ള രണ്ടു ലക്ഷത്തിനു പകരം 1.08 കോടി അടയ്ക്കണമെന്നായിരുന്നു ബാങ്കിന്റെ ആവശ്യം. ഇതിനെ ചോദ്യംചെയ്താണ് അഡ്വ. ജോസഫ് റോണി ജോസ് മുഖേന കമലാക്ഷി ഹൈക്കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.