മൂന്നാര്‍ ഒഴിപ്പിക്കല്‍: ഹൈക്കോടതി വിധി ദുരൂഹമെന്നു വി.എസ്
മൂന്നാര്‍ ഒഴിപ്പിക്കല്‍: ഹൈക്കോടതി വിധി ദുരൂഹമെന്നു വി.എസ്
Saturday, July 26, 2014 12:11 AM IST
തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ചുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ദുരൂഹമാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇപ്പോള്‍ വിധി ഉണ്ടായിരിക്കുന്ന മൂന്നു വമ്പന്‍ കൈയേറ്റങ്ങളെ സംബന്ധിച്ചുള്ള കേസുകളില്‍ എട്ടു മാസം മുമ്പ് കോടതി വാദം കേള്‍ക്കുകയും ഹിയറിംഗ് നോട്ട് സ്വീകരിക്കുകയും ചെയ്തതാണ്. ചീഫ് ജസ്റീസായ മഞ്ജുള ചെല്ലൂര്‍ കേസില്‍ വാദം കേട്ടതിനുശേഷം എട്ടു മാസം വിധി പറയാതെ വച്ചു. ഇപ്പോള്‍ സ്ഥലംമാറ്റം കിട്ടി അവര്‍ സംസ്ഥാനം വിടുന്നതിനു തൊട്ടുമുമ്പ് കൈയേറ്റക്കാര്‍ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചതു ദുരൂഹമാണെന്നും അച്യുതാനന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി കൈയേറ്റക്കാര്‍ക്ക് അനുകൂലമാണ്. ഇതിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകണം. വിധിയുടെ പൂര്‍ണരൂപം കിട്ടിയശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുമെന്നും വേണ്ടിവന്നാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും വി.എസ് പറഞ്ഞു.

മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണു തീരുമാനം കൈക്കൊണ്ടത്. ഏതാണ്ട് രണ്ടു മാസം കൊണ്ടുതന്നെ 92 അനധികൃത കെട്ടിടങ്ങള്‍ നീക്കം ചെയ്യാനും പതിനാറായിരം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനും സാധിച്ചു. കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 125-ഓളം റിട്ട് പെറ്റീഷനുകള്‍ ആ കാലയളവില്‍ത്തന്നെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടിരുന്നു. അവയില്‍ ഒരു കേസില്‍ പോലും പ്രതികൂലമായ വിധി ഉണ്ടായില്ല.

കൈയേറ്റവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സര്‍ക്കാരിനുവേണ്ടിയുള്ള സത്യവാങ്മൂലം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ കേസുകളില്‍ പതിനഞ്ചു കേസുകള്‍ ഒരു വര്‍ഷം മുമ്പുതന്നെ വാദം കേള്‍ക്കുകയും സര്‍ക്കാരിന് അനുകൂലമായി വിധിയുണ്ടാകുകയും ചെയ്തു. സര്‍ക്കാരിന്റെ ഉദാസീനതകൊണ്ടാണു കൈയേറ്റക്കാര്‍ക്ക് അനുകൂലമായ വിധി ഉണ്ടായതെന്നു വിശ്വസിക്കുന്നില്ലെന്നും വി.എസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.