സ്പീക്കറില്‍നിന്ന് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി
സ്പീക്കറില്‍നിന്ന് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി
Thursday, July 31, 2014 10:50 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കൊച്ചി ബ്ളാക്ക് മെയിലിംഗ് പെണ്‍വാണിഭ കേസിലെ പ്രതി ജയചന്ദ്രന്‍, എംഎല്‍എ ഹോസ്റലില്‍ താമസിച്ചിരുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആഭ്യന്തരവകുപ്പു മന്ത്രിയെന്ന നിലയില്‍ തനിക്കു നിയമസഭാ സ്പീക്കറില്‍നിന്ന് ഒരറിയിപ്പും ഇതുവരെയും ലഭിച്ചിട്ടില്ലെന്നു മന്ത്രി രമേശ് ചെന്നിത്തല. നിയമസഭയും അതുമായി ബന്ധപ്പെട്ടുള്ള എംഎല്‍എ ഹോസ്റലിന്റെ കാര്യവും സ്പീക്കറുടെ അധികാര പരിധിയില്‍ വരുന്നതാണ്. ഇക്കാര്യത്തില്‍ എന്തു തീരുമാനവും കൈക്കൊള്ളാനുള്ള അധികാരം അദ്ദേഹത്തിനുണ്െടന്നും ചെന്നിത്തല വ്യക്തമാക്കി.

പെണ്‍വാണിഭ കേസിലെ പ്രതിയായ ജയചന്ദ്രന്‍, എംഎല്‍എ ഹോസ്റലില്‍ താമസിച്ചിരുന്നതിനെ സംബന്ധിച്ചു തനിക്കറിയില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ പോലീസിനോടു ചോദിക്കുന്നതാണു നല്ലതെന്നും ഇന്നലെ രാവിലെ പത്രസമ്മേളനത്തില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണു സ്പീക്കറില്‍നിന്നും യാതൊരു അറിയിപ്പും തനിക്കു ലഭിച്ചിട്ടില്ലെന്ന്് ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയിരിക്കുന്നത്. ജയചന്ദ്രനു ഭരണകക്ഷിയിലെ ചില ഉന്നതരുമായി ബന്ധമുണ്െടന്ന വാര്‍ത്ത നിലനില്‍ക്കെ സ്പീക്കറും ആഭ്യന്തരമന്ത്രിയും ഒരേ വിഷയത്തില്‍ രണ്ടഭിപ്രായം പറഞ്ഞതു കോണ്‍ഗ്രസിനുള്ളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു വഴിവച്ചിട്ടിട്ടുണ്ട്.


മുന്‍ എംഎല്‍എയും ഐ ഗ്രൂപ്പിന്റെ പ്രതിനിധിയുമായ ശരത്ചന്ദ്ര പ്രസാദിനെ കേസുമായി ബന്ധപ്പെട്ടു പോലീസ് ചോദ്യം ചെയ്താല്‍ ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ താങ്കളുടെ പ്രതിച്ഛായയെ ബാധിക്കില്ലേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു രമേശ് ചെന്നിത്തല മറുപടി നല്‍കിയില്ല. കേസിനെ സംബന്ധിച്ചു തനിക്കു കൂടുതല്ലൊന്നും അറിയില്ലെന്നു പറഞ്ഞ മന്ത്രി പോലീസ് അന്വേഷണത്തില്‍ ഇടപെടില്ലെന്നും വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.