ലോട്ടറിവിധി പ്രതികൂലമായി ബാധിക്കില്ല: കെ.എം. മാണി
ലോട്ടറിവിധി പ്രതികൂലമായി ബാധിക്കില്ല: കെ.എം. മാണി
Thursday, July 31, 2014 10:50 PM IST
തിരുവനന്തപുരം: അന്യസംസ്ഥാന ഭാഗ്യക്കുറി സംബന്ധിച്ച സുപ്രീംകോടതിവിധി സംസ്ഥാന ഭാഗ്യക്കുറിയെ പ്രതികൂലമായി ബാധിക്കില്ലെന്നു ധനമന്ത്രി കെ.എം. മാണി. ജോണ്‍ കെന്നഡി നിയമാനുസൃതം അപേക്ഷിച്ചാല്‍ അയാളുടെ അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്നും അതനുവദിച്ചാല്‍ അയാളില്‍നിന്നു ടാക്സ് സ്വീകരിക്കാമെന്നുമാണു സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്.

ജോണ്‍ കെന്നഡി ഒരു സംസ്ഥാനത്തിന്റെയും അംഗീകൃത വിതരണക്കാരനല്ല. നിയമാനുസൃതം ഒരു സംസ്ഥാനത്തിനോ സംസ്ഥാനം കരാര്‍ മുഖേന നിയോഗിച്ച വിത രണക്കാരനോ മാത്രമേ ഭാഗ്യക്കുറി രജിസ്ട്രേഷന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂവെന്നു മന്ത്രി വ്യക്തമാക്കി. ഇത്തരം നിരവധി അപേക്ഷകള്‍ കഴിഞ്ഞ മൂന്നര വര്‍ഷമായി കേരളം പരിഗണിച്ചു തീര്‍പ്പാക്കിയിട്ടുണ്ട്. ഒന്നിനും അംഗീകാരം നല്കിയിട്ടില്ല. ഒരു സംസ്ഥാനവും ഇതിനെതിരേ കോടതിയെ സമീപിച്ചിട്ടുമില്ല.

എന്നാല്‍, അവരുടെ വിതരണക്കാര്‍ എന്ന നിലയില്‍ സാന്റിയാഗോ മാര്‍ട്ടിന്‍ ഉള്‍പ്പെടെ പ ലരും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

യുഡിഎഫ് ആണ് ലോട്ടറിമാഫിയയെ വളര്‍ത്തിയതെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം നിര്‍ഭാഗ്യകരമാണ്. ലോട്ടറിമാഫിയയെ വാക്കുകൊണ്ട് എതിര്‍ക്കുകയും പ്രവൃത്തികൊണ്ട സഹായിക്കുകയും ചെയ്യുന്ന നിലപടാണു പ്രതിപക്ഷനേതാവിന്റേത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് സിപിഎമ്മിന്റെ പത്രവും ചാനലും മാര്‍ട്ടിന്റെ ആനുകൂല്യം പറ്റി ലോട്ടറി മാഫിയയെ വളര്‍ത്തിയത്. ലോട്ടറി മാഫിയയ്ക്കെതിരായ കേസ് നടത്തിപ്പിന് അന്നു മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍നിന്നു രണ്ടുമാസം കൊണ്ടു ചെലവഴിച്ചത് ഒരുകോടി 60 ലക്ഷം രൂപയായിരുന്നു.


അഞ്ചു ലക്ഷം രൂപ നല്കിയാല്‍ മതിയെന്ന് അഡ്വക്കറ്റ് ജനറലും ധനവകുപ്പും ശിപാര്‍ശ ചെയ്തിട്ടും മുഖ്യമന്ത്രിയുടെ പിടിവാശികൊണ്ടാണ് ഇത്രവലിയ തുക വക്കീല്‍ ഫീസായി നല്കിയത്. യുഡിഎഫ് സര്‍ക്കാര്‍ എജി മുഖേനെയാണ് സംസ്ഥാനത്തു ഭാഗ്യക്കുറിയുടെ കേസ് നടത്തുന്നത്. ഇപ്പോള്‍ ഇടതുപക്ഷം വാദിയെ പ്രതിയാക്കാനുള്ള നീക്കമാണു നടത്തുന്നതെന്നും മാണി പത്രസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.