ശ്രീലങ്കന്‍ ഓണററി കോണ്‍സലിന് എതിരായ എഫ്ഐആറുകള്‍ ഹൈക്കോടതി റദ്ദാക്കി
ശ്രീലങ്കന്‍ ഓണററി കോണ്‍സലിന് എതിരായ എഫ്ഐആറുകള്‍ ഹൈക്കോടതി റദ്ദാക്കി
Thursday, July 31, 2014 12:42 AM IST
തിരുവനന്തപുരം: ശ്രീലങ്കന്‍ ഓണററി കോണ്‍സല്‍ ജോമോന്‍ ജോസഫിനെതിരേ എറണാകുളം കാലടി പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളും ഹൈക്കോടതി റദ്ദാക്കി.

തിരുവനന്തപുരം കോണ്‍സലേറ്റ് ഉദ്ഘാടന സമയത്ത് ഏറെ വിവാദമുണ്ടാക്കിയ കേസുകളാണ് ഇപ്പോള്‍ റദ്ദാക്കിയത്. തിരുവനന്തപുരത്ത് ശ്രീലങ്കന്‍ കോണ്‍സലേറ്റ് വരുന്നതിനെതിരെ പ്രവര്‍ത്തിച്ചിരുന്ന ലോബിയാണ് കോണ്‍സലിനെതിരെ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചതെന്ന് കോണ്‍സലര്‍ ഓഫീസ് അറിയിച്ചു. ഇപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുന്ന എഫ്ഐആറുകള്‍ കോണ്‍സല്‍ നിയമനത്തിനു മുമ്പ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നതാണ്.

ജോമോന്‍ ജോസഫിനെ ഓണററി കോണ്‍സല്‍ ആയി നിയമിക്കുന്നതിന് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്ന് ഐബി, റോ, സിബിഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിശദമായി അന്വേഷിച്ച് നിയമനത്തിന് അനുകൂലമായ റിപ്പോര്‍ട്ട് നല്കിയിരുന്നു. സംസ്ഥാന പോലീസിലെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തിയപ്പോഴും ഇദ്ദേഹത്തിനെതിരേ ക്രിമിനല്‍ കേസുകളൊന്നും നിലവിലുണ്ടായിരുന്നില്ല.


അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കോണ്‍സല്‍ നിയമനവുമായി ബന്ധപ്പെട്ട് ഫയല്‍ വിദേശകാര്യ മന്ത്രാലയം രാഷ്ട്രപതിക്ക് സമര്‍പ്പിച്ചതിനെ ത്തുടര്‍ന്ന് നിയമനാനുമതി നല്കുകയായിരുന്നുവെന്നു കോണ്‍സലിന്റെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.