ഷാപ്പിലൂടെ നല്‍കുന്നതു പൊടി കലക്കിയ കള്ള്: ഇ.പി. ജയരാജന്‍
ഷാപ്പിലൂടെ നല്‍കുന്നതു പൊടി കലക്കിയ കള്ള്: ഇ.പി. ജയരാജന്‍
Friday, August 1, 2014 11:54 PM IST
തിരുവനന്തപുരം: ഷാപ്പുകളിലൂടെ യഥാര്‍ഥ കള്ള് കൊടുക്കുന്നില്ലെന്നും പൊടി കലക്കിയ കള്ളാണു നല്‍കുന്നതെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റുമായ ഇ.പി. ജയരാജന്‍ എംഎല്‍എ. സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടന്ന സംസ്ഥാന കാര്‍ഷിക വികസന സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്പാദനവില കണക്കാക്കിയാല്‍ ഒരു ലിറ്റര്‍ കള്ള് എത്ര രൂപയ്ക്കു വില്‍ക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. നാട്ടിലാണെങ്കില്‍ തെങ്ങ് ചെത്തുമില്ല. അതിനാല്‍ പൌഡര്‍ കലക്കിയാണ് കൊടുക്കുന്നത്. സൌന്ദര്യശാസ്ത്രപ്രകാരം തെങ്ങില്‍ കയറിയാല്‍ കാലിലും കൈയിലും തഴമ്പ് വരും. അതിനാല്‍ ചെറുപ്പക്കാര്‍ ചെത്താന്‍ പോകുന്നില്ല. തെങ്ങില്‍ കയറിയാണു നീര എടുക്കേണ്ടത്. അതിനാല്‍ നീരചെത്ത് വിജയിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


തെങ്ങില്‍ കയറി നീര എടുത്താല്‍ വരുമാനം ലഭിക്കുമെങ്കില്‍ സൌന്ദര്യം നഷ്ടപ്പെടുമെന്നു ചിന്തിക്കാതെ തെങ്ങില്‍ കയറാന്‍ ആളുണ്ടാകുമെന്ന് ജമീല പ്രകാശം എംഎല്‍എ പറഞ്ഞു. കുറച്ചു സ്ഥാപനങ്ങള്‍ക്കുകൂടി നീര ഉത്പാദനത്തിന് അനുമതി നല്‍കുമെന്നു കൃഷിമന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു.

എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, മൊയ്തീന്‍കുട്ടി എന്നിവരും സമിതിയംഗങ്ങളും പ്രസംഗിച്ചു. കൃഷി സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ സ്വാഗതം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.