ഓണപ്പരീക്ഷ 25 മുതല്‍ സെപ്റ്റംബര്‍ നാലു വരെ
Friday, August 1, 2014 12:08 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണപ്പരീക്ഷ 25 മുതല്‍ സെപ്റ്റംബര്‍ നാല് വരെ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിംഗ് യോഗം തീരുമാനിച്ചു. ഇതിനുള്ള ടൈംടേബിളിന് യോഗം അംഗീകാരം നല്‍കി.

ഒന്നു മുതല്‍ നാലു വരെയുള്ള ക്ളാസുകളില്‍ 29 മുതല്‍ സെപ്റ്റംബര്‍ നാലു വരെയായിരിക്കും പരീക്ഷ. അഞ്ചു മുതല്‍ ഏഴു വരെയുള്ള സ്കൂളുകളില്‍ 28 മുതല്‍ നാലു വരെയും ഹൈസ്കൂളുകളില്‍ 25 മുതല്‍ നാലു വരെയുമായിരിക്കും പരീക്ഷ. മുസ്ലിം കലണ്ടര്‍ പിന്തുടരുന്ന സ്കൂളുകളില്‍ ഒക്ടോബര്‍ ആറു മുതല്‍ 13 വരെ ഓണപ്പരീക്ഷ നടത്താനാണു തീരുമാനം. പാഠപുസ്തകം തയാറാകാത്തതിനാല്‍ കായിക വിദ്യാഭ്യാസത്തിന് ഓണപ്പരീക്ഷ ഉണ്ടാകില്ല.

സ്കൂളുകളില്‍ ഇതുവരെ ലഭിക്കാത്ത പാഠപുസ്തകങ്ങളുടെ കണക്ക് ശേഖരിച്ചു ക്രോഡീകരിച്ചതായും ഒരാഴ്ചക്കകം ലഭ്യത ഉറപ്പുവരുത്തുമെന്നും യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

അധ്യാപക തസ്തിക നിര്‍ണയ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ അധികമുള്ള അധ്യാപകരുടെ പുനര്‍വിന്യാസത്തിനു മുമ്പായി സ്ഥലംമാറ്റം അനുവദിക്കാന്‍ ധാരണയായി. ഇതിനായി ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പിലാക്കണമെന്ന നിര്‍ദേശമാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കാന്‍ നടപ്പിലാക്കുന്ന അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1:35 ഭാഷാ അധ്യാപകര്‍ക്ക് കൂടി ബാധകമാക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.


തസ്തിക നിര്‍ണയത്തെ തുടര്‍ന്ന് അധികമുള്ളതെന്നു കണ്െട ത്തിയ അധ്യാപകരുടെ ശമ്പളം തടയില്ല. ആര്‍എംഎസ്എ സ്കൂളുകളിലെ അധ്യാപകരുടെ മുടങ്ങിക്കിടക്കുന്ന ശമ്പളം ഉടന്‍ കൊടുത്തുതീര്‍ക്കാന്‍ ഡിഡിഇമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.

എഡിപിഐ വി.കെ. ശ്യാമള, അധ്യാപക സംഘടനാ പ്രതിനിധികളായ എ.കെ. ഉണ്ണികൃഷ്ണന്‍, പി. ഹരിഗോവിന്ദന്‍, ജെയിംസ് കുര്യന്‍, എം.സലാഹുദീന്‍, അബ്ദുല്ല വാവൂര്‍, എന്‍. ശ്രീകുമാര്‍, അബ്ദുല്‍ അസീസ്, ഖാലിദ് കുഞ്ഞ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.