25 ബാര്‍ ഹോട്ടലുകളില്‍ എക്സൈസ് വകുപ്പ് നിലവാര പരിശോധന നടത്തി
Wednesday, August 20, 2014 11:59 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ അടച്ചിട്ടിരിക്കുന്ന 418 ബാറുകളില്‍ എക്സൈസ് വകുപ്പിന്റെ നിലവാര പരിശോധന തുടങ്ങി. ഇന്നലെ 25 ബാര്‍ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. കേന്ദ്ര ടൂറിസം മന്ത്രാലയം സ്റാര്‍പദവിക്കായി നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അടച്ചിട്ടിരിക്കുന്ന ബാറുകളിലും ഉണ്േടായെന്നു പരിശോധിക്കുകയാണ് എക്സൈസ് വകുപ്പിന്റെ പ്രധാന ലക്ഷ്യം. അടച്ചിട്ടിരിക്കുന്ന 418 ബാറുകള്‍ തുറക്കേണ്ടതില്ലെന്ന കെപിസിസി നിര്‍ദേശം ലംഘിച്ചു കൊണ്ടാണു സര്‍ക്കാര്‍ പരിശോധനയുമായി മുന്നോട്ടു പോകുന്നത്.

ലൈസന്‍സ് നിഷേധിക്കപ്പെട്ട ബാറുകളില്‍ കോടതി നിര്‍ദേശ പ്രകാരമാണു പരിശോധന നടത്തുന്നതെന്നാണു സര്‍ക്കാര്‍ ഭാഷ്യം. ടൂ സ്റാര്‍ മുതല്‍ മുകളിലേക്കുള്ള ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ നിശ്ചിത അടിസ്ഥാന സൌകര്യങ്ങള്‍ വേണം. ഇതുപ്രകാരമുള്ള പട്ടിക എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ഓരോ ജില്ലയിലും ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ ഒന്നിലധികം സ്ക്വാഡുകള്‍ പരിശോധനയ്ക്കായി രൂപീകരിച്ചിട്ടുണ്ട്. ഒരു സ്ക്വാഡില്‍ മൂന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പരിശോധനയുടെ വിവരങ്ങള്‍ രാത്രിയോടെ എക്സൈസ് കമ്മീഷണറേറ്റിലേക്കു കൈമാറണം. നിശ്ചിത വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്േടായെന്നു നിശ്ചിത പ്രൊര്‍ഫോമയിലുള്ള ഫോം പൂരിപ്പിച്ചു നല്‍കുക മാത്രമാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുള്ള ജോലി. മൂന്നു ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കാനാണു നിര്‍ദേശം. 24 നകം റിപ്പോര്‍ട്ട് തയാറാക്കി നല്‍കണം. എക്സൈസ് കമ്മീഷണര്‍ 26നു ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.


നിലവില്‍ എല്ലാ ജില്ലകളിലും രണ്ടു സ്ക്വാഡുകള്‍ വീതമാണു രൂപീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ബാറുകള്‍ പൂട്ടിയിട്ടുള്ളത് എറണാകുളം ജില്ലയിലാണ്. ഇവിടെ നൂറിലേറെ ബാറുകളാണു പൂട്ടിക്കിടക്കുന്നത്. തിരുവനന്തപുരത്ത് 48 ബാറുകളാണ് അടഞ്ഞുകിടക്കുന്നത്. ഇതില്‍ ഇന്നലെ രാത്രിവരെ മൂന്നു ബാറുകളില്‍ മാത്രമാണു പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

2008-ല്‍ ബാര്‍ ലൈസന്‍സ് റെഗുലറൈസ് ചെയ്തശേഷം സ്റാര്‍ പദവിയുടെ ലൈസന്‍സ് പുതുക്കാതിരുന്നതും നിലവാരമില്ലെന്നു കണ്െടത്തിയതുമായ ബാറുകളാണു കഴിഞ്ഞ ഏപ്രിലില്‍ പൂട്ടിയത്. ഇവയില്‍ പലതും പിന്നീടു നവീകരിച്ചെങ്കിലും സ്റാര്‍ പദവി നേടിയിരുന്നില്ല. 2000 ല്‍ ബാര്‍ ഹോട്ടലുകള്‍ക്കു കുറഞ്ഞത് ടു സ്റാര്‍ പദവിയെങ്കിലും വേണമെന്നായിരുന്നു സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിരുന്നത്. അതു പാലിക്കാതിരുന്ന ബാര്‍ ഹോട്ടലുകളാണു വര്‍ഷങ്ങള്‍ക്ക് ശേഷം കുടുങ്ങിയത്.

ഫോര്‍ സ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കു ബാര്‍ലൈസന്‍സ് നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ കോടതിവിധിയാണ് നിലവിലുള്ള ബാറുകളില്‍ നിലവാരമില്ലാത്തവയുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനു തടസമായത്. മദ്യനയം രൂപീകരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു കാലതാമസം നേരിട്ടതും ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനു തടസമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.