തോമസ് ഉണ്ണിയാടന്‍, പി.എ. മാധവന്‍, ബാബു എം. പാലിശേരി എന്നിവര്‍ കാര്‍ഷിക സര്‍വകലാശാല സെനറ്റിലേക്ക്
Wednesday, August 20, 2014 12:10 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാല സെനറ്റിലേക്കുള്ള എംഎല്‍എമാരുടെ പ്രതിനിധികളായി തോമസ് ഉണ്ണിയാടന്‍ (കേരള കോണ്‍ഗ്രസ്- എം), പി.എ. മാധവന്‍ (കോണ്‍ഗ്രസ്), ബാബു എം. പാലിശേരി (സിപിഎം) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണിയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നു ജനതാദള്‍ പ്രതിനിധികള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. എന്‍സിപിയിലെ തോമസ് ചാണ്ടിയുടെ വോട്ട് അസാധുവായി. സിപിഎമ്മും സിപിഐയും തമ്മില്‍ ധാരണയില്‍ എത്താത്തതിനെ തുടര്‍ന്നു സിപിഐയിലെ വി.എസ്. സുനില്‍കുമാര്‍ മത്സരിച്ചു പരാജയപ്പെട്ടു.

തോമസ് ഉണ്ണിയാടന്‍, പി.എ. മാധവന്‍ എന്നിവര്‍ക്ക് 38 വോട്ട് വീതം ലഭിച്ചു. ബാബു. എം. പാലിശേരിക്കും 38 വോട്ട് കിട്ടി. സിപിഎമ്മും സിപിഐയും തമ്മില്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അവസാനം വരെ ധാരണയില്‍ എത്താത്തതാണു സെനറ്റ് തെരഞ്ഞെടുപ്പിലേക്കു മത്സരം ഉണ്ടാകാനും സിപിഐയിലെ സുനില്‍കുമാര്‍ പരാജയപ്പെടാനും ഇടയാക്കിയത്. പ്രതിപക്ഷത്തിനുള്ള ഒരു സീറ്റിലേക്കു ബാബു എ. പാലിശേരിയും സുനില്‍കുമാറുമായിരുന്നു രംഗത്തുണ്ടായിരുന്നത്. സുനില്‍കുമാര്‍ മത്സരരംഗത്തു നിന്നു പിന്‍മാറാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞിരുന്നു. കാര്‍ഷിക സര്‍വകലാശാല സെനറ്റിലേക്ക് എംഎല്‍എമാരുടെ മൂന്നു പ്രതിനിധികളാണുള്ളത്.


ജനതാദള്‍ പ്രതിനിധികളായ മാത്യു ടി. തോമസ്, സി.കെ. നാണു, ജമീലാ പ്രകാശം, ജോസ് തെറ്റയില്‍ എന്നിവരാണു പങ്കെടുക്കാതിരുന്നത്. എന്‍സിപിയിലെ എ.കെ. ശശീന്ദ്രനും വോട്ട് രേഖപ്പെടുത്തിയില്ല. കാര്‍ഷിക സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ മത്സരം ഉണ്ടാകുമെന്ന ആശയവിനിമയത്തില്‍ വന്ന പാളിച്ചയാണു ജനതാദള്‍ പ്രതിനിധികള്‍ എത്തിച്ചേരാന്‍ കഴിയാതെ വന്നതിനു കാരണമെന്നു ജനതാദള്‍ നിയമസഭാ കക്ഷി നേതാവ് മാത്യു ടി. തോമസ് പറഞ്ഞു. കാര്‍ഷിക സര്‍വകലാശാല സെനറ്റിലേക്കു സമവായത്തിലൂടെ മത്സരം ഒഴിവാക്കിയുള്ള തെരഞ്ഞെടുപ്പാണു സാധാരണ നടക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.