വിദ്യാഭ്യാസ വകുപ്പ് സാംസ്കാരിക കേരളത്തിന് അപമാനം: പി.സി. ജോര്‍ജ്
വിദ്യാഭ്യാസ വകുപ്പ് സാംസ്കാരിക കേരളത്തിന് അപമാനം: പി.സി. ജോര്‍ജ്
Wednesday, August 20, 2014 12:11 AM IST
നെടുമ്പാശേരി: വിദ്യാഭ്യാസ വകുപ്പ് സാംസ്കാരിക കേരളത്തിന് അപമാനമായിരിക്കുകയാണെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. വൈസ് ചാന്‍സലറെയും പ്രോവൈസ് ചാന്‍സലറെയും സിന്‍ഡിക്കറ്റംഗം തല്ലുന്നു, സിന്‍ഡിക്കറ്റംഗവും എംഎല്‍എയും മുഖ്യമന്ത്രിയുടെ മുറിക്കു മുമ്പില്‍ ഏറ്റുമുട്ടുന്നു. ഫലത്തില്‍ വിദ്യാഭ്യാസ വകുപ്പ് കുളമാക്കി. ഏകജാലകം ആവശ്യമില്ലെന്നു നിയമസഭയില്‍ എം.എ.ബേബി ഒഴികെയുള്ള എല്ലാ എംഎല്‍എമാരും പറഞ്ഞതാണ്. ഇപ്പോള്‍ ഓണപ്പരീക്ഷയായിട്ടും പ്ളസ് വണ്‍ അഡ്മിഷന്‍ പൂര്‍ത്തിയായിട്ടില്ല. കൊള്ളാവുന്നവര്‍ ഈ വകുപ്പ് ഏറ്റെടുക്കണം. കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ കൂടുതല്‍ കുളമാകും. കേരള കോണ്‍ഗ്രസിനെ ഏല്‍പ്പിച്ചാല്‍ നന്നാകുമെന്നും പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിന് എത്തിയ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.


ബാറുകള്‍ സംബന്ധിച്ചു കേരള കോണ്‍ഗ്രസിന്റെ അഭിപ്രായം കെ.എം.മാണി വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ അഭിപ്രായം കുഞ്ഞാലിക്കുട്ടിയും പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്കു മറിച്ചൊരു അഭിപ്രായമുണ്െടന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഫൈവ് സ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രമേ ബാര്‍ നല്‍കുകയുള്ളൂവെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതാണ്. അടുത്ത യുഡിഎഫ് യോഗത്തില്‍ പ്രശ്നം പരിഹരിക്കുമെന്നു രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ടല്ലോയെന്നു മാധ്യമപ്രവര്‍ത്തകര്‍ ഓര്‍മിപ്പിച്ചപ്പോള്‍ അദ്ദേഹം മോശക്കാരനല്ല, ഒമ്പതു വര്‍ഷം കെപിസിസി നയിച്ച ജനനേതാവാണെന്നായിരുന്നു മറുപടി. ചെന്നിത്തല ഒന്നും ആലോചിക്കാതെ പറയില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.