യത്തീംഖാനയിലെ 21 കുട്ടികളെ മാറ്റി താമസിപ്പിക്കാന്‍ ഉത്തരവ്
Thursday, August 21, 2014 12:28 AM IST
മൂവാറ്റുപുഴ: രണ്ടാര്‍ എച്ച്എം യത്തീംഖാനയില്‍നിന്ന് 21 കുട്ടികളെ തത്ക്കാലം മാറ്റി താമസിപ്പിക്കാന്‍ കാക്കനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കോടതി ഉത്തരവിട്ടു. ഇവിടത്തെ അന്തേവാസിയായിരുന്ന ഏഴു വയസുകാരനു മര്‍ദനമേറ്റ സംഭവത്തെ തുടര്‍ന്ന് ഇന്നലെ നടന്ന പ്രത്യേക സിറ്റിംഗിലാണു പത്തു വയസില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികളെയും ഇവിടെനിന്നു മാറ്റി താമസിപ്പിക്കാന്‍ കോടതി ഉത്തരവു നല്കിയത്.

ഇതനുസരിച്ച് എട്ടു പെണ്‍കുട്ടികളെയും 13 ആണ്‍കുട്ടികളെയും ഇന്നലെ തന്നെ മട്ടാഞ്ചേരി മുസ്ലിം അനാഥാലയത്തിലേക്കു മാറ്റി. കഴിഞ്ഞ 14നാണ് ഇവിടുത്തെ അന്തേവാസിയായ ഏഴു വയസുകാരനു മര്‍ദമേറ്റ നിലയില്‍ എറണാകുളം ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെത്തി യത്തീംഖാനയില്‍നിന്നു മോചിപ്പിച്ചത്. തുടര്‍ന്ന് ഇവിടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ പത്മജാ നായരുടെ നേതൃത്വത്തില്‍ പരിശോധനയും നടത്തി. പരിശോധനയില്‍ ഏതാനും കുട്ടികള്‍ക്കു കൂടി മര്‍ദനമേറ്റതായി ബോധ്യപ്പെടുകയും യത്തീംഖാനയുടെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നുകയും ചെയ്തതിനാലാണ് ഇന്നലെ പ്രത്യേക സിറ്റിംഗ് നിശ്ചയിച്ചത്.

38 പെണ്‍കുട്ടികളടക്കം യത്തീംഖാനയിലെ മുഴുവന്‍ കുട്ടികളെയും ഇന്നലെ ഹാജരാക്കിയിരുന്നു. ഓരോരുത്തരില്‍നിന്നു മൊഴിയെടുത്തതിനു പുറമേ കുട്ടികള്‍ക്കു പ്രത്യേകം കൌണ്‍സലിംഗും നല്കി. നാളെ വീണ്ടും കേസ് പരിഗണിക്കും. മര്‍ദനമേറ്റ കുട്ടിയെ ഇപ്പോള്‍ താമസിക്കുന്ന പള്ളുരുത്തി സ്നേഹഭവനില്‍തന്നെ കേസ് തീര്‍പ്പാകുംവരെ താമസിപ്പിക്കാന്‍ കോടതി അനുമതിയും നല്‍കിയിട്ടുണ്ട്. കുട്ടികളുടെ മൊഴിയിലും കൌണ്‍സലിംഗിലും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര ഉത്തരവുണ്ടായത്. മുതിര്‍ന്ന കുട്ടികളെ എച്ച്എം യത്തീംഖാനയിലേക്കു തന്നെ പോകാന്‍ അനുവദിച്ചെങ്കിലും നാളെ വീണ്ടും ഹാജരാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.


ഇന്നലെ ഉച്ചയോടെയാണു യത്തീംഖാനയില്‍നിന്നു കുട്ടികളെ സിഡബ്ള്യുസിയില്‍ എത്തിച്ചത്. സ്ഥാപന മേധാവിയടക്കം യത്തീംഖാന മാനേജ്മെന്റ് അംഗങ്ങളും ഹാജരായിരുന്നു. യത്തീംഖാനയുടെ അംഗീകൃത രേഖകള്‍, കുട്ടികളുടെ പ്രവേശന രജിസ്റര്‍, കുടുംബ വിവരങ്ങള്‍ എന്നിവയും ഇന്നലെ പരിശോധന വിധേയമാക്കിയിരുന്നു. വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ പത്മജാ നായര്‍, അംഗങ്ങളായ ഡോ. ജാനകി, സിസ്റര്‍ പ്രമിത, ഷീല എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.

എറണാകുളം ചൈല്‍ഡ് ലൈന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ.വി. ശ്രുതി, നിഷാ ജോസഫ്, ലതിക ഷിബു, ജെയ്സണ്‍ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണു കുട്ടികള്‍ക്കു കൌണ്‍സലിംഗ് നടത്തിയത്. ഏഴു വയസുകാരനെ മര്‍ദിച്ചെന്ന കേസില്‍ സ്ഥാപനമേധാവി മീരാന്‍ മൌലവിക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇദ്ദേഹത്തെ പിന്നീടു ജാമ്യത്തില്‍ വിട്ടയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.