ബിനാനി സിങ്ക് അടുത്ത മാസം വീണ്ടും തുറക്കും
Thursday, August 21, 2014 12:29 AM IST
തിരുവനന്തപുരം: കൊച്ചിയിലെ ബിനാനി സിങ്ക് ലിമിറ്റഡ് അടുത്ത മാസം വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. വ്യത്യസ്ത കാരണങ്ങളാല്‍ ഏതാനും മാസങ്ങളായി കമ്പനി പ്രവര്‍ത്തിക്കുന്നില്ല. കാപ്റ്റീവ് വൈദ്യുതി പ്ളാന്റിനായി കമ്പനി വാങ്ങിയ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചു നിലനില്ക്കുന്ന പ്രതിസന്ധി റവന്യു വകുപ്പുമായി ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നു യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കി.

വൈദ്യുതി നിരക്ക് വര്‍ധന മൂലമുള്ള സാമ്പത്തിക ബാധ്യത കമ്പനിക്കു വിലങ്ങുതടിയാണെന്നു കമ്പനി അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. നിലവിലുള്ള 30 കോടിക്കു പുറമേ ഏഴു കോടി രൂപയുടെ അധിക ബാധ്യതയാണു കമ്പനിക്കുണ്ടാവുന്നത്. കമ്പനി പ്രവര്‍ത്തിക്കാതിരുന്ന മാസങ്ങളിലെ മാക്സിമം ഡിമാന്‍ഡ് ചാര്‍ജ് ഒഴിവാക്കി നല്‍കുന്ന കാര്യം പരിശോധിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, തൊഴിലാളി നേതാക്കളായ എ.സി. ജോസ്, കെ.ചന്ദ്രന്‍ പിള്ള, കമ്പനി പ്രതിനിധികളായ റോഷന്‍ കെ. മേനോന്‍, സാബുമോഹന്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.