വാതക ചോര്‍ച്ച: സേഫ്റ്റി ഓഡിറ്റ് പൂര്‍ത്തിയായി
വാതക ചോര്‍ച്ച: സേഫ്റ്റി ഓഡിറ്റ് പൂര്‍ത്തിയായി
Thursday, August 21, 2014 12:21 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ചവറ കെഎംഎംഎലിലെ വാതകചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള സേഫ്റ്റി ഓഡിറ്റ് കമ്മിറ്റിയുടെ പരിശോധന റിപ്പോര്‍ട്ട് പൂര്‍ത്തിയായി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നു ചേരുന്ന ഉന്നതാധികാര സമിതിയില്‍ ഫാക്ടറിയിലെ പ്രശ്നങ്ങളില്‍ തീരുമാനമുണ്ടാകും.

മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍ എന്നിവര്‍ ഫാക്ടറിയിലെ തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി ഇന്നലെ ചര്‍ച്ച നടത്തി. വാതക ചോര്‍ച്ചയ്ക്കു ശേഷം ഫാക്ടറിയിലെ ക്ളോറിനേഷന്‍ പ്ളാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. സേഫ്റ്റി ഓഡിറ്റ് പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്ളാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നു യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. പ്ളാന്റിന്റെ പ്രവര്‍ത്തനം നിലച്ചതുവഴി കമ്പനിക്കു വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും യൂണിയന്‍ നേതാക്കള്‍ ചര്‍ച്ചയില്‍ അറിയിച്ചു.


കെഎംഎംഎല്‍ വിഷയങ്ങള്‍ ചിലര്‍ ഊതിവീര്‍പ്പിച്ചതാണെന്നും സ്ഥാപനത്തിന്റെ പരിസരത്തുള്ള സ്കൂളുകളിലെ കുട്ടികള്‍ക്കു ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതില്‍ കെഎംഎംഎലിനു ഒരു പങ്കുമില്ലെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. എഡിജിപിയുടെ റിപ്പോര്‍ട്ടും ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും നിര്‍ത്തണം. സ്കൂള്‍ കുട്ടികള്‍ക്ക് അസ്വസ്ഥത ഉണ്ടായ സംഭവം വിദഗ്ധരക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.