കരാറുകാരുടെ ഇരട്ട നികുതി ഒഴിവാക്കി; സമരം അവസാനിപ്പിച്ചു
Friday, August 22, 2014 12:18 AM IST
തിരുവനന്തപുരം: പൊതുമരാമത്തു കരാറുകാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇരട്ടനികുതി ഒഴിവാക്കുന്നതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതേത്തുടര്‍ന്നു കരാറുകാര്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ നടത്തിവന്ന പണിമുടക്ക് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

കരാറുകാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കോമ്പൌണ്ടിംഗ് നികുതിക്കു പുറമേ കഴിഞ്ഞ ബജറ്റില്‍ വാങ്ങല്‍ നികുതി കൂടി ഏര്‍പ്പെടുത്തിയിരുന്നു. ഇതു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായി കരാറുകാര്‍ പരാതിപ്പെട്ടിരുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വാങ്ങല്‍ നികുതി ഒഴിവാക്കാനും കോമ്പൌണ്ടിംഗ് നികുതി മൂന്നില്‍നിന്നു നാലു ശതമാനമായി ഉയര്‍ത്താനുമാണ് മന്ത്രിസഭായോഗത്തില്‍ ധാരണയായത്. ധനകാര്യ ബില്‍ പാസാക്കിയതിനാലാണ് നികുതി മാറ്റത്തിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്. കരാറുകാര്‍ക്ക് 2013 ഡിസംബര്‍ 31 വരെയുള്ള കുടിശിക തുകയായ 400 കോടി രൂപ ഓണത്തിനു മുമ്പു കൊടുക്കാന്‍ നേരത്തെ തീരുമാനമായിരുന്നു.


സമരം പിന്‍വലിച്ച സാഹചര്യത്തില്‍ റോഡുകളുടെ കുഴിയടയ്ക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങുമെന്ന് കേരള ഗവണ്മന്റെ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളിയും കേരള ഗവണ്മെന്റ് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി. വേലപ്പന്‍നായരും അറിയിച്ചു.
എന്നാല്‍ ഹൈക്കോടതി നല്‍കിയ സെപ്റ്റംബര്‍ അഞ്ച് എന്ന സമയപരിധി അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കും. പുതിയ ടെന്‍ഡറുകളില്‍ സജീവമായി പങ്കെടുക്കുന്നതു കുടിശിക കിട്ടുന്ന മുറയ്ക്കു മാത്രമായിരിക്കുമെന്ന് അവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.