പ്ളസ്ടു: മുഴുവന്‍ ഹര്‍ജികളിലും അപ്പീല്‍ വേണമെന്നു കോടതി
പ്ളസ്ടു: മുഴുവന്‍ ഹര്‍ജികളിലും അപ്പീല്‍ വേണമെന്നു കോടതി
Saturday, August 23, 2014 12:21 AM IST
കൊച്ചി: മന്ത്രിസഭാ ഉപസമിതിയുടെ ശിപാര്‍ശപ്രകാരം അനുവദിച്ച പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെ പ്രവര്‍ത്തനവും അധിക പ്ളസ്ടു ബാച്ച് പ്രവേശനവും തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് അപ്പീലുകള്‍ ചൊവ്വാഴ്ച പരിഗണിക്കും. ജസ്റീസ് ആന്റണി ഡൊമിനിക്, ജസ്റീസ് ദാമാ ശേഷാദ്രി നായിഡു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു കേസ് ചൊവ്വാഴ്ചത്തേക്കു മാറ്റിയത്.

സിംഗിള്‍ ബെഞ്ച് 99 ഹര്‍ജികള്‍ പരിഗണിച്ചു നല്‍കിയ ഇടക്കാല ഉത്തരവിനെതിരേ സര്‍ക്കാര്‍ രണ്ടു കേസുകളില്‍ മാത്രം അപ്പീല്‍ നല്‍കിയതു ശരിയല്ലെന്നു പറഞ്ഞ ഡിവിഷന്‍ ബെഞ്ച് മുഴുവന്‍ കേസുകളിലും അപ്പീല്‍ സമര്‍പ്പിക്കുകയോ അപ്പീലിന്റെ പകര്‍പ്പ് എല്ലാ ഹര്‍ജിക്കാര്‍ക്കും നല്‍കുകയോ ചെയ്യണമെന്ന് അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയോട് ആവശ്യപ്പെട്ടു.

അപ്പീലിന്മേല്‍ വരുന്ന ഉത്തരവ് എല്ലാ സ്കൂളുകള്‍ക്കും ബാധകമായതിനാലാണ് ഈ നിര്‍ദേശമെന്നും ഭാവിയില്‍ തങ്ങളുടെ വാദം കേട്ടില്ലെന്നു മറ്റു സ്കൂള്‍ മാനേജ്മെന്റുകള്‍ പരാതി പറയാന്‍ ഇടയാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. അപ്പീല്‍ പരിഗണിക്കുന്ന വിവരം എല്ലാ കക്ഷികളെയും അറിയിച്ചിരുന്നുവെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചെങ്കിലും വിവിധ മാനേജ്മെന്റുകളുടെ അഭിഭാഷകര്‍ ഇത് അംഗീകരിച്ചില്ല. ഈ സാഹചര്യത്തില്‍ കേസിലെ മറ്റു ഹര്‍ജിക്കാര്‍ക്ക് അപ്പീലിന്റെ പകര്‍പ്പു കൈമാറാമെന്നു സര്‍ക്കാര്‍ അറിയിച്ചു.


അധിക ബാച്ചുകള്‍ അനുവദിക്കാത്തതിനെതിരേ എംഇഎസ് നല്‍കിയ ഹര്‍ജിയിലും എറണാകുളം ജില്ലയിലെ മേരി മാതാ സ്കൂള്‍ കോര്‍പറേറ്റ് മാനേജ്മെന്റ് സമര്‍പ്പിച്ച ഹര്‍ജിയിന്മേലുമുള്ള ഇടക്കാല ഉത്തരവിനെതിരേയാണു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിന് അന്തിമവിധിയുടെ സ്വഭാവമുള്ളതിനാല്‍ നിരവധി വിദ്യാര്‍ഥികളെ ബാധിക്കുന്ന ആ ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലില്‍ ആവശ്യപ്പെടുന്നത്.

മന്ത്രിസഭാ ഉപസമിതി നല്‍കിയ പട്ടികയില്‍നിന്നുള്ള സ്കൂളുകളില്‍ ഉള്‍പ്പെടെ പ്രവേശന നടപടികള്‍ തുടങ്ങിയ ശേഷമാണു ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായത്. ഇതു വിദ്യാര്‍ഥികളെ ദോഷകരമായി ബാധിച്ചു. സംസ്ഥാന സര്‍ക്കാരിന് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അവസരം നല്‍കാതെയാണു ഹൈക്കോടതി ഉത്തരവു നല്‍കിയതെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.