പ്ളസ്ടു: ഋഷിരാജ് സിംഗ് അന്വേഷിക്കണമെന്നു ലോകായുക്ത
പ്ളസ്ടു: ഋഷിരാജ് സിംഗ് അന്വേഷിക്കണമെന്നു ലോകായുക്ത
Saturday, August 23, 2014 12:16 AM IST
തിരുവനന്തപുരം: പുതുതായി പ്ളസ്ടു ബാച്ചുകള്‍ അനുവദിച്ചതില്‍ അഴിമതിയോ കെടുകാര്യസ്ഥതയോ സ്വജനപക്ഷപാതമോ നടന്നിട്ടുണ്െടങ്കില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി എഡിജിപി ഋഷിരാജ് സിംഗിനെ ചുമതലപ്പെടുത്തിക്കൊണ്ട് കേരള ലോകായുക്ത ഉത്തരവിട്ടു. ഹൈക്കോടതിയിലെ അഭിഭാഷകയായ ഷീലാദേവി നല്‍കിയ ഹര്‍ജിയിലാണ് ജസ്റീസ് പയസ് സി. കുര്യാക്കോസും ജസ്റീസ് കെ.പി. ബാലചന്ദ്രനുമടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. അന്വേഷണ സംഘത്തിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പൂര്‍ണ സ്വാതന്ത്യ്രം ഋഷിരാജ് സിംഗിന് നല്‍കിയിട്ടുണ്ട്.

മതിയായ പോലീസുദ്യോഗസ്ഥരുടെ സേവനം സിംഗിനു നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കുന്നതായി ലോകായുക്തയുടെ ഉത്തരവില്‍ പ്രത്യേകം പരാമര്‍ശമുണ്ട്. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി വി.പി. അബ്ദുള്‍ റസാഖ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ. പി.എ. സാജുദീന്‍, ചീഫ് സെക്രട്ടറി എന്നിവരെയാണു ഹര്‍ജിയില്‍ എതിര്‍കക്ഷികളാക്കിയിരിക്കുന്നത്.


എന്നാല്‍, ഇതുസംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യം ലോകായുക്ത നിരാകരിച്ചു. സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നുള്ളതും കൂടാതെ അന്വേഷണത്തിനു കാലതാമസം നേരിടുമെന്നുള്ളതുമാണ് ഈ ആവശ്യം നിരാകരിക്കാന്‍ കാരണമായി ലോകായുക്ത ചൂണ്ടിക്കാട്ടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.