തേക്കടി ആനവച്ചാല്‍ മൈതാനം: തമിഴ്നാട് പിടിമുറുക്കുന്നു,ഗ്രീന്‍ ട്രൈബ്യൂണലില്‍ കക്ഷിചേര്‍ന്നു
Sunday, August 24, 2014 12:13 AM IST
സ്വന്തം ലേഖകന്‍

കുമളി: വനംവകുപ്പിന്റെ കൈവശമുള്ള തേക്കടിയിലെ ആനവച്ചാല്‍ മൈതാനം സ്വന്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തമിഴ്നാട് ഊര്‍ജിതമാക്കി. ഗ്രീന്‍ ട്രൈബ്യൂണലില്‍ ഇതുസംബന്ധിച്ചു നിലവിലുള്ള ഒരുകേസില്‍ തമിഴ്നാട് കക്ഷിചേര്‍ന്നു.

തമിഴ്നാട് കക്ഷിചേര്‍ന്നതോടെ കേരളത്തിന്റെ ഭാഗം കേള്‍ക്കുന്നതിനായി കേസ് അടുത്തമാസം 29-ലേക്കു മാറ്റി. കുമളി സ്വദേശി ഏബ്രഹാം തോമസ് നല്‍കിയ കേസിലാണ് ഇപ്പോള്‍ തമിഴ്നാട് കക്ഷിചേര്‍ന്നിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം കയറുന്ന ആനവച്ചാല്‍ വാട്ടര്‍സ്പ്രെഡ് ലാന്‍ഡാണെന്നാണ് തമിഴ്നാടിന്റെ വാദം. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയില്‍ എത്തിയിരുന്ന കാലത്ത് ആനവച്ചാല്‍ മൈതാനത്ത് വെള്ളം നിറയുമായിരുന്നു. സുപ്രീംകോടതി ഉത്തരവു പ്രകാരം ജലനിരപ്പ് 142 അടിയാക്കിയാലും ഇവിടെ വെള്ളം എത്തുമെന്ന വാദമാണ് തമിഴ്നാടിനുള്ളത്.

ആനവച്ചാല്‍ മൈതാനത്ത് വനംവകുപ്പ് പാര്‍ക്കിംഗ് ഗ്രൌണ്ട് നിര്‍മിക്കുന്നതിനെതിരേ തേക്കടി ടൂറിസം സംരക്ഷണസമിതി ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഈ കേസില്‍ കക്ഷിചേരാനുള്ള തമിഴ്നാടിന്റെ നീക്കം പൊളിഞ്ഞതോടെയാണ് ഏബ്രഹാം തോമസിന്റെ കേസില്‍ തമിഴ്നാട് കക്ഷിചേര്‍ന്നിരിക്കുന്നത്.


തമിഴ്നാട് കേസില്‍ കക്ഷിചേര്‍ന്നതു വനംവകുപ്പിനു ക്ഷീണമായിട്ടുണ്ട്. കേരളത്തിനു ദോഷകരമായ സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നു തേക്കടി ഡിഎഫ്ഒ സഞ്ജയന്‍കുമാര്‍ പറഞ്ഞു. തേക്കടിയിലേക്കുള്ള വാഹനഗതാഗതം നിരോധിക്കുന്നതിന്റെ മുന്നോടിയായാണ് ടൈഗര്‍ റിസര്‍വിനു പുറത്ത് ആനവച്ചാലില്‍ പാര്‍ക്കിംഗ് ഗ്രൌണ്ട് ഒരുക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്. ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. പാര്‍ക്കിംഗ് ഗ്രൌണ്ട് ആനവച്ചാലില്‍ നിര്‍മിച്ചാലും ഇല്ലെങ്കിലും തേക്കടിയിലേക്കുള്ള വാഹനഗതാഗതം വനംവകുപ്പു തടഞ്ഞേക്കും. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അനുസരിക്കേണ്ടിവരുമെന്നാണ് ഇതുസംബന്ധിച്ചു തേക്കടി ഡിഎഫ്ഒ പറഞ്ഞത്. തേക്കടിയിലേക്കുള്ള വാഹനഗതാഗതം തടഞ്ഞാല്‍ ഇതു കേരളത്തിലെ ടൂറിസത്തിനുതന്നെ വിനയായേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.