മദ്യനയത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്കെന്നു മുരളീധരന്‍
മദ്യനയത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്കെന്നു മുരളീധരന്‍
Sunday, August 24, 2014 12:13 AM IST
തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു തന്നെയാണെന്നു കെ. മുരളീധരന്‍ എംഎല്‍എ. തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയാണ് അവസാന തീരുമാനമെടുക്കുന്നത്. ഭരണത്തലവന്‍ എന്ന നിലയില്‍ ഒരു തീരുമാനമെടുക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്കു തന്നെയാണ്.

മദ്യനയത്തിന്റെ കാര്യത്തില്‍ ലത്തീന്‍ ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം പറഞ്ഞതുപോലെ ഒരു പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം കിട്ടി. പൂവ് ചോദിച്ചവര്‍ക്കു പൂന്തോട്ടം കൊടുത്തതു മുഖ്യമന്ത്രിയാണ്. അപ്പോള്‍ അതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്കു തന്നെയാണ്. ഒരു പാര്‍ട്ടി എന്ന നിലയ്ക്കു മദ്യവര്‍ജനത്തിനു നേതൃത്വം നല്‍കിയതു കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനാണ്. പക്ഷേ, സമ്പൂര്‍ണ മദ്യ നിരോധനത്തിനുള്ള സ്റെപ്പെടുത്തതും അതിന്റെ കാര്യങ്ങള്‍ക്കു രൂപം നല്‍കിയതും മുഖ്യമന്ത്രിയാണ്. പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ വി.എം. സുധീരന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തൃപ്തി നല്‍കുന്നു. വിശേഷിച്ചു കോണ്‍ഗ്രസിന്റെ അടിത്തട്ടിലുള്ള ബൂത്ത് കമ്മറ്റികള്‍ക്കു ശക്തി പകരുന്നതിന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി.


എന്നാല്‍, അദ്ദേഹം രണ്ടു കാര്യങ്ങള്‍ ചെയ്തതില്‍ മൊത്തത്തില്‍ ഒരു പ്രയാസം തങ്ങളെപ്പോലുള്ളവര്‍ക്ക് ഉണ്ട്. സെക്രട്ടേറിയറ്റിനു മുന്നിലെ പ്രസംഗം ഒഴിവാക്കേണ്ടതായിരുന്നു. പ്രായോഗിക തീരുമാനം സ്വീകരിക്കണം എന്നു പറഞ്ഞവരെ മദ്യലോബികളുടെ ആളുകളായി ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതു സുധീരന്‍ നിരുത്സാഹപ്പെടുത്തേണ്ടതായിരുന്നു.

എന്നാല്‍, കെപിസിസി പ്രസിഡന്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാകും. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോടു പരാതിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.