സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം: തിരുവനന്തപുരത്തു പ്രത്യേക കോടതി
Sunday, August 24, 2014 12:15 AM IST
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിനു തിരുവനന്തപുരത്തു പ്രത്യേക കോടതി സ്ഥാപിക്കുമെന്നു മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്തു പുതുതായി ആരംഭിച്ച രണ്ട് ജുഡീഷല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതികളുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തു ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ നീതി ലഭ്യമാക്കുന്നതിനു ഗ്രാമ ന്യായാലയങ്ങള്‍ തുടങ്ങാന്‍ മുപ്പതു കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ കണ്െടത്തിയിട്ടുണ്ട്. ഗ്രാമ ന്യായാലയങ്ങള്‍ വൈകാതെ പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്തു ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നു വേദിയിലുണ്ടായിരുന്ന കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണോടു മന്ത്രി അഭ്യര്‍ഥിച്ചു. ബെഞ്ച് സ്ഥാപിക്കുന്നതിനാവശ്യമായ എല്ലാ സൌകര്യങ്ങളുമൊരുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.


കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റിസ് അശോക് ഭൂഷണ്‍ കോടതികള്‍ ഉദ്ഘാടനം ചെയ്തു. പ്ളീ ബാര്‍ഗയിനിംഗ് ഇന്റന്‍സിവ് ആപ്ളിക്കേഷന്‍ സംവിധാനത്തിനും ജസ്റീസ് തുടക്കം കുറിച്ചു. തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ ചുമതലയുള്ള ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി സുനില്‍ തോമസ്, തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കുളത്തൂര്‍ എസ്.വി.പ്രേമകുമാരന്‍ നായര്‍, ചീഫ് ജുഡീഷല്‍ മജിസ്ട്രേട്ട് വിന്‍സെന്റ് ചാര്‍ളി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.