മനുഷ്യത്വത്തെ പരസ്പരം ആദരിക്കണം: ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
Sunday, August 24, 2014 12:26 AM IST
കൊച്ചി: മനുഷ്യരെ കൊന്നൊടുക്കുകയല്ല, ഓരോ മനുഷ്യനിലുമുള്ള മനുഷ്യത്വം പരസ്പരം അംഗീകരിക്കുകയാണു വേണ്ടതെന്നു കെസിബിസി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. കെസിബിസി മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച പ്രാര്‍ഥനായജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുഞ്ഞുങ്ങളെപ്പോലും കൊന്നൊടുക്കുന്ന കിരാതത്വം അവസാനിപ്പിക്കാന്‍ ലോകരാഷ്ട്രങ്ങളും ജനപഥങ്ങളും ഒരേ സ്വരത്തില്‍ ആഹ്വാനം ചെയ്യണം. പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണിക്കിട്ടശേഷം കഴുത്തറുത്തു കൊല്ലുന്നതുപോലെയുള്ള കിരാതത്വം നിറഞ്ഞ ചിത്രങ്ങളാണ് ഇന്നു മാധ്യമങ്ങളില്‍ നിറയുന്നത്. മതങ്ങളൊന്നുംതന്നെ ആക്രമണത്തിന്റെയോ ഹിംസയുടെയോ തത്വങ്ങള്‍ പഠിപ്പിക്കുന്നില്ല. മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയാണെന്ന് അംഗീകരിക്കുന്നവര്‍ക്ക് എങ്ങനെ പരസ്പരം കൊല്ലാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

ലോകമെങ്ങും സമാധാനം പുലരണമെന്ന പ്രാര്‍ഥനയോടെ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സമാധാനത്തിന്റെ പ്രതീകങ്ങളായ പ്രാവുകളെ ആകാശത്തിലേക്കു പറത്തിവിട്ടു.


പ്രാര്‍ഥനായജ്ഞത്തിന്റെ സമാപനവേളയില്‍ വെള്ള ബലൂണുകള്‍ പ്രാര്‍ഥനയ്ക്കെത്തിയവര്‍ കൈകളിലേന്തിയിരുന്നു. പ്രാര്‍ഥനായജ്ഞത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് ആമുഖ പ്രസംഗം നടത്തി.

സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റീഫന്‍ ആലത്തറ, റവ.ഡോ. ജോര്‍ജ് കുരുക്കൂര്‍, ഫാ.ജോസ് കോട്ടയില്‍, മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് പൊന്നമ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു പിഒസി അങ്കണത്തില്‍ നടത്തിയ കുരിശിന്റെ വഴിയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ബിഷപ് ഡോ. സെല്‍വിസ്റര്‍ പൊന്നുമുത്തന്‍ സമാപന സന്ദേശം നല്‍കി. ഫാ. ഷിബു സേവ്യര്‍ നന്ദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.