സുധീരനെതിരേ ഐ ഗ്രൂപ്പ്
സുധീരനെതിരേ ഐ ഗ്രൂപ്പ്
Sunday, August 24, 2014 12:05 AM IST
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി പക്ഷത്തിനു പിന്നാലെ ഐ ഗ്രൂപ്പും ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരേ തിരിയുന്നു. സുധീരനെതിരേ ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങുകയാണ് ഐ ഗ്രൂപ്പ്.

സുധീരന്‍ ബാര്‍ പ്രശ്നം വഷളാക്കിയെന്നാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ കുറ്റപ്പെടുത്തല്‍. സാമൂഹ്യ സംഘടനകളെ രംഗത്തിറക്കി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു സുധീരനെന്നും സ്വന്തം പ്രതിച്ഛായ വളര്‍ത്താന്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രമമെന്നും അവര്‍ ആരോപിക്കുന്നു. സര്‍ക്കാരിനെ തികച്ചും ഒറ്റപ്പെടുത്തുകയായിരുന്നു. ഹൈക്കോടതിവിധി വന്നപ്പോള്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ അവസരമൊരുങ്ങിയതാണ്.

എന്നാല്‍, സെക്രട്ടേറിയറ്റിനു മുന്നില്‍ മഹിളാ കോണ്‍ഗ്രസിന്റെ പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിച്ച സുധീരന്‍ സര്‍ക്കാരിനെതിരേ അഴിമതി പോലും ആരോപിച്ചു. കോടതി വിധി ചോദിച്ചു വാങ്ങിയതാണെന്നും സുധീരന്‍ പരസ്യമായി പറഞ്ഞു.


ഇതു സര്‍ക്കാരിനെ വല്ലാത്ത വിഷമത്തിലാക്കിയെന്നാണ് അവര്‍ പറയുന്നത്. സുധീരന്‍ ഇങ്ങനെ പരസ്യനിലപാട് എടുക്കാന്‍ പാടില്ലായിരുന്നു എന്ന വികാരവും ഗ്രൂപ്പിനുള്ളിലുണ്ട്.

ഇന്നലെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുയര്‍ന്നപ്പോള്‍ കടുത്ത ഭാഷയില്‍ വിമര്‍ശനം അഴിച്ചുവിട്ടില്ലെങ്കിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ പ്രതികരണത്തില്‍ സുധീരന്റെ നിലപാടിനോടുള്ള അതൃപ്തിയുണ്ടായിരുന്നു. എ ഗ്രൂപ്പ് നേതാക്കള്‍ നേരത്തെ തന്നെ സുധീരനെ വിമര്‍ശിച്ചു രംഗത്തു വന്നിരുന്നു.

പാര്‍ട്ടിക്കുള്ളിലെ രണ്ടു പ്രബല ഗ്രൂപ്പുകളും സുധീരനെതിരായ സ്ഥിതിയാണിപ്പോള്‍. ഇതു സംഘടനാ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. ഏതായാലും അടുത്ത പാര്‍ട്ടി യോഗത്തില്‍ കാര്യങ്ങള്‍ സുഗമമായിരിക്കില്ലെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.